യുഎഇയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് നടക്കുക. ഇതിൽ ഒമാനിൽ 30000 കാണികൾക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. യുഎഇയിൽ കോവിഡ് വ്യാപനം താരതമ്യേന കുറവായതിനാലാണ് കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ രാജ്യത്ത് നടക്കുന്ന ഐപിഎല്ലിലും കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വളരെ പരിമിതമായ തോതിലാണ് പക്ഷെ ഐപിഎല്ലിൽ കാണികൾക്ക് പ്രവേശനമുള്ളത്.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സഈദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലായി രണ്ട് റൗണ്ടുകൾ ആയിട്ടാണ് ലോകകപ്പ് നടക്കുക. എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
advertisement
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു.
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്.
മസ്‌കറ്റില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയ ഒമാനെ നേരിടും. സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നാണ് ആരംഭിക്കുക. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.