Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്
- Published by:Sarath Mohanan
- news18-malayalam
Last Updated:
മുമ്പ് കുരങ്ങിന്റെ വിഹാരകേന്ദ്രം ഒരു ബാറിന് സമീപമായിരുന്നു. അവിടെയെത്തുന്ന ഉപഭോക്താക്കള്‍ പലപ്പോഴും കുരങ്ങന് മദ്യം നല്‍കുകയും അവന്‍ അതിന് അടിമപ്പെടുകയും ചെയ്തു.
ഒരിക്കല്‍ മദ്യത്തിന് അടിമയായിരുന്ന 21 കാരനായ ഹനുമാന്‍ കുരങ്ങ് (Langur), വൃക്ക-കരള്‍ രോഗങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് മരണമടഞ്ഞു. കര്‍ണാടകയിലെ പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ (പിബിപി) വെച്ച് ഞായറാഴ്ചയാണ് രാജുവെന്ന ഹനുമാന്‍ കുരങ്ങ് മരിച്ചത്. രാജുവാണ് മംഗലാപുരത്തെ ഈ പാര്‍ക്കില്‍ കൊണ്ടുവന്ന ആദ്യത്തെ ഹനുമാന്‍ കുരങ്ങ്. വൃക്ക -കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് കുരങ്ങ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2005-ല്‍ ആരോഗ്യനില വഷളായ നിലയിൽ പടുബിദ്രി പട്ടണത്തിലെ ഒരു ബാറിന് സമീപത്ത് കണ്ടെത്തിയ രാജുവിനെ രക്ഷിക്കുകയായിരുന്നുവെന്ന് പിബിപി ഡയറക്ടര്‍ എച്ച്‌ജെ ഭണ്ഡാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ''മുമ്പ് രാജുവിന്റെ വിഹാരകേന്ദ്രം ഒരു ബാറിന് സമീപമായിരുന്നു. അതിനാല്‍ അവിടെയെത്തുന്ന ഉപഭോക്താക്കള്‍ പലപ്പോഴും കുരങ്ങന് മദ്യം നല്‍കുകയും അവന്‍ അതിന് അടിമപ്പെടുകയും ചെയ്തു. കുരങ്ങിന് സുഖമില്ലെന്ന് ബാര്‍ ഉടമ ഞങ്ങളെ അറിയിക്കുകയായിരുന്നു", അദ്ദേഹം പറഞ്ഞു.
പാര്‍ക്കിലെത്തിച്ചു ചികിത്സ തുടങ്ങിയെങ്കിലും എന്നാല്‍ രാജു വിത്‌ഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിക്കുന്നതായും തുടര്‍ച്ചയായി ഭക്ഷണം നിരസിക്കുന്നതായും പാര്‍ക്കിലെ ചികിത്സ സംഘം തിരിച്ചറിഞ്ഞു. ഒരു മാസത്തേക്ക് അവര്‍ രാജുവിന് ചെറിയ അളവില്‍ മദ്യം നല്‍കി. ഒടുവില്‍ അവന് സുഖം പ്രാപിച്ച ശേഷം മദ്യപാന ശീലം രാജു പൂര്‍ണ്ണമായും നിര്‍ത്തി. അവന്‍ ക്രമേണ പലതരം പഴങ്ങളും പച്ചിലകളും കഴിക്കാന്‍ തുടങ്ങി, പിന്നീട് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി അവന്‍ മാറി'', പാര്‍ക്കിന്റെ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഹനുമാന്‍ കുരങ്ങിന്റെ ശരാശരി ആയുസ്സ് 18-20 വര്‍ഷമാണെന്ന് ഭണ്ഡാരി പറയുന്നു. പിബിപിക്ക് നിലവില്‍ നാല് ഹനുമാന്‍ കുരങ്ങുകളുണ്ട്. രാജുവിന്റെ മരണത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാജുവിന്റെ വൃക്കയിലും കരളിലുമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അതേതുടര്‍ന്ന് രാജുവിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ അന്വേഷണത്തിനായി അധികാരികള്‍ ബെംഗളൂരുവിലെ ഒരു ലാബിലേക്ക് ആന്തരാവയവങ്ങള്‍ അയച്ചിരിക്കുകയാണ്.
അതേസമയം, കര്‍ണാടകയിലെ സുരശെട്ടിക്കോപ്പയിലെ ഗ്രാമവാസികള്‍ ഈയിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ഹനുമാന്‍ കുരങ്ങിനെ മനുഷ്യരുടേതിന് സമാനമായ രീതിയിൽ ശവസംസ്‌കാരം നടത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് പെണ്‍ കുരങ്ങ് ചത്തതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസികള്‍ ഹിന്ദു ആചാരപ്രകാരം ഈ ഹനുമാന്‍ കുരങ്ങിന്റെ അന്ത്യകര്‍മങ്ങളും വിലാപയാത്രകളും നടത്തി. ഗ്രാമത്തിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് ആ പെണ്‍കുരങ്ങിന്റെ കുട്ടികളായ രണ്ട് കുട്ടികുരങ്ങുകളുടെ സാന്നിധ്യത്തില്‍ ശരീരം സംസ്‌കരിച്ചത്. അമ്മയുടെ ശരീരത്തില്‍ നിന്ന് മാറാന്‍ വിസമ്മതിച്ച കുട്ടികുരങ്ങുകളെ ഗ്രാമവാസികളാണ് ഇപ്പോള്‍ പരിപാലിക്കുന്നത്.
advertisement
ഹനുമാന്‍ കുരങ്ങുകള്‍ അഥവാ ലംഗൂറുകള്‍, തെക്കേ ഏഷ്യയില്‍ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഗോവ, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളില്‍ കാണപ്പെടുന്ന ഒരു കുരങ്ങു വര്‍ഗ്ഗമാണ്. സാധാരണ കറുത്ത മുഖത്തോട് കൂടി ചാര നിറത്തിലാണ് ഇവയുടെ രൂപം. ആണ്‍ കുരങ്ങുകള്‍ക്ക് 75 സെ.മീ വരെ നീളവും പെണ്‍ കുരങ്ങുകള്‍ക്ക് 65 സെ.മീ വരെ നീളവും കാണപ്പെടുന്നു. കാലാവസ്ഥക്ക് അനുസരിച്ച് ഭക്ഷണ രീതികള്‍ മാറ്റുന്ന ഹനുമാന്‍ കുരുങ്ങുകള്‍ ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളും ഒക്കെ ഭക്ഷിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2021 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്