തവളകളോട് നേരംപോക്ക് പറഞ്ഞിരിക്കുന്ന 70 വയസ്സുകാരനായ ബയോളജി പ്രൊഫസർ
- Published by:Anuraj GR
- news18-malayalam
Last Updated:
ചിലപ്പോഴൊക്കെ തവളകളുമായി ആസ്വദിച്ച് സംസാരിച്ചിരിക്കുമ്പോൾ നിങ്ങൾ ജോലി ചെയ്യാൻ വരെ മറന്നുപോകും. വളരെ രസകരമായ അനുഭവമാണ് അത്- മഹോണി പറയുന്നു
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ കുളങ്ങളിലൂടെ ചന്ദ്രവെളിച്ചത്തിൽ സഞ്ചരിക്കുമ്പോൾ മൈക്കൽ മഹോണിയ്ക്ക് താൻ വീണ്ടുമൊരു കുട്ടിയായതായി തോന്നും. ഓസ്‌ട്രേലിയയിലെ ന്യൂ കാസിൽ സർവകലാശാലയിലെ ബയോളജി പ്രൊഫസറായ ഈ 70 വയസുകാരന് തവളകളുടെ വിവിധ തരത്തിലുള്ള ശബ്ദങ്ങൾ മനസിലാക്കാനും അനുകരിക്കാനും കഴിയും.
"ചിലപ്പോഴൊക്കെ തവളകളുമായി ആസ്വദിച്ച് സംസാരിച്ചിരിക്കുമ്പോൾ നിങ്ങൾ ജോലി ചെയ്യാൻ വരെ മറന്നുപോകും. വളരെ രസകരമായ അനുഭവമാണ് അത്", മഹോണി റോയ്‌റ്റേഴ്‌സിനോട് പറയുന്നു. തവളകൾ ഓരോ തവണ തിരികെ വിളിക്കുമ്പോഴും അദ്ദേഹം ആവേശഭരിതനാകുന്നു. എന്നാൽ, ആ ജീവികൾ എന്നെന്നേക്കുമായി നിശ്ശബ്ദരായിപ്പോകുമോ എന്ന ആശങ്കയും അദ്ദേഹം മറച്ചുവെക്കുന്നില്ല.
ഓസ്‌ട്രേലിയയിൽ തവളകളുടെ 240 സ്പീഷീസുകളാണ് ഉള്ളത്. അവയിൽ 30 ശതമാനവും കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നഷ്ടം, ഫംഗസ് ബാധ തുടങ്ങി അനേകം പ്രശ്നങ്ങളാൽ ഭീഷണി നേരിടുന്നുണ്ട്. കശേരുമൃഗങ്ങളിൽ വെച്ച് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവികൾ തവളകളാണെന്ന് പ്രൊഫസർ മഹോണി പറയുന്നു.
advertisement
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ 15 പുതിയ സ്പീഷീസുകളെ മഹോണി കണ്ടെത്തിയിട്ടുണ്ട്. ചില സ്പീഷീസുകൾ എന്നെന്നേക്കുമായി ഇല്ലാതാകുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. "എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യം, ഒരു സ്പീഷിസിനെ കണ്ടെത്തി രണ്ടു വർഷങ്ങൾക്കുള്ളിൽ അവയ്ക്ക് വംശനാശം സംഭവിക്കുന്നത് കാണേണ്ടി വന്നു എന്നതാണ്", അദ്ദേഹം മനസ് തുറക്കുന്നു.
"നമുക്ക് ചുറ്റുമുള്ള തവളകളിൽ പലതും എത്ര വലിയ ഭീഷണിയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് ചെറുപ്പത്തിൽ തന്നെ ഞാൻ ബോധവാനായിരുന്നു. നമ്മുടെ ആവാസവ്യവസ്ഥയിലേക്ക് നോക്കി എന്താണ്, എവിടെയാണ് പ്രശ്നം എന്ന് നമ്മൾ ചോദിക്കേണ്ടിയിരിക്കുന്നു", മഹോണി പറയുന്നു.
advertisement
ഓസ്‌ട്രേലിയയിലുടനീളം ഉഭയജീവികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നതോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന തവളകളുടെ ജനിതക വസ്തുക്കൾ ശേഖരിച്ചുകൊണ്ട് അവയെ സംരക്ഷിച്ചു നിർത്താൻ ക്രയോപ്രിസർവേഷൻ എന്ന രീതി വികസിപ്പിച്ചെടുക്കാനും വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് പ്രൊഫസർ മൈക്കൽ മഹോണി.
"ജീവിവർഗ്ഗങ്ങളുടെ വംശനാശം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ നേരിടാനായി ഞങ്ങൾ ഓസ്‌ട്രേലിയൻ തവളകൾക്കായി ആദ്യത്തെ ജീനോം ബാങ്ക് സ്ഥാപിക്കുകയായിരുന്നു", അദ്ദേഹം പറയുന്നു. 51 ദശലക്ഷം തവളകൾ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ ഏതാണ്ട് 30 കോടി മൃഗങ്ങൾക്ക് കാട്ടുതീ മൂലം 2019-2020 വർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയ ഡബ്ള്യൂ ഡബ്ള്യൂ എഫിന്റെ പഠനത്തിലും മഹോണി നിർണായകമായ സംഭാവന നൽകിയിട്ടുണ്ട്.
advertisement
പ്രകൃതിയുടെയും വിവിധ ജീവിവർഗങ്ങളുടെയും സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള താത്പര്യം അദ്ദേഹം തന്റെ വിദ്യാർത്ഥികളിലും വളർത്തിയെടുത്തിട്ടുണ്ട്. ചിലരൊക്കെ തവളകളോട് സംസാരിക്കാനുള്ള വിദ്യയും അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുത്തു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 2016-ൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ സൈമൺ ക്ലൂലോ താൻ കണ്ടെത്തിയ തവളയ്ക്ക് 'മഹോണീസ് ടോഡ്ലെറ്റ്' എന്നാണ് പേര് നൽകിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 7:31 PM IST