ടോയ‍്‍ലറ്റിൽ ഫോൺ വീണുപോകുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ വീണുപോയ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒടുവിൽ ടോയ‍്‍ലറ്റിൽ തന്നെ കുടുങ്ങി പോയാലോ. അത് അൽപം അസാധാരണമായ കാര്യമാണ്. യുഎസിലാണ് സംഭവം. ഏപ്രിൽ 19ന് വൈകീട്ട് 3 മണിയോടെ അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണിലുള്ള ഒളിമ്പിക് നാഷണൽ ഫോറസ്റ്റിനുള്ളിലെ പൊതു ടോയ‍്‍ലറ്റിലാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് 40കാരിയായ സ്ത്രീയെ രക്ഷിച്ചത്. ബ്രിന്നൻ ഫയർ ഡിപ്പാർട്ട്മെൻറ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത പ്രകാരം മൗണ്ട് വാക്കർ വ്യൂ പോയൻറിലെ ഔട്ട് ഹൗസിലുള്ള ടോയ‍്‍ലറ്റിലാണ് ഫോൺ വീണുപോയത്.
ട്രക്കിങ് മേഖലകളിലും ക്യാമ്പ് ഗ്രൗണ്ടുകളിലും ഉണ്ടാവാറുള്ള കമാനാകൃതിയിലുള്ള ടോയ‍്‍ലറ്റായിരുന്നു ഇത്. സാധാരണ ടോയ‍്‍ലറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് പ്രവർത്തനരീതി. ഫ്ലഷ് ചെയ്യേണ്ട ആവശ്യമില്ലാത്ത വെള്ളം വേണ്ടാത്ത സംവിധാനമാണ് ഇതിനുള്ളത്. താഴെയുള്ള അറയിലായി മലം അടിഞ്ഞ് കൂടുകയാണ് ചെയ്യുക. താഴെ ഭാഗത്തേക്ക് ഫോൺ പോയെങ്കിലും അത് നഷ്ടപ്പെടുത്താൻ സ്ത്രീ തയ്യാറായില്ല. എങ്ങനെയെങ്കിലും തിരിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ചിന്ത. പിന്നീട് ഫോണെടുക്കാനുള്ള പണി തുടങ്ങി. മലം ശേഖരിക്കപ്പെടാറുള്ള അറയിലാണ് ഫോൺ വീണതെന്നതൊന്നും അവരുടെ പ്രശ്നമായില്ല.
ടോയ‍്‍ലറ്റ് ഇളക്കി നോക്കാൻ വേണ്ടിയായിരുന്നു അവരുടെ ആദ്യശ്രമം. അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. മുൻഭാഗവും സീറ്റും അവർ പണിപ്പെട്ട് പൊക്കിയെടുത്തു. ഇനി ഒരാൾക്ക് വേണമെങ്കിൽ കടന്നുപോകാവുന്ന തരത്തിലുള്ള അറയാണ്. എന്നാൽ അവിടെയാകെ മലം നിറഞ്ഞ് കിടക്കുകയാണെന്നതാണ് അസഹ്യമായ കാര്യം. നായയുടെ കഴുത്തിലും മറ്റും കെട്ടുന്ന കയർ ഉപയോഗിച്ച് ഫോൺ പൊക്കിയെടുക്കാനായി പിന്നീടുള്ള ശ്രമം. അത് ഫോണിനടുത്ത് എത്തുന്നില്ലെന്ന് കണ്ടതോടെ അൽപം കൂടി മുന്നോട്ടാഞ്ഞ് ഒരു ശ്രമം നടത്തി.
അതിൽ ദയനീയമായി പരാജയപ്പെട്ട അവർ കാൽവഴുതി താഴെയുള്ള അറയിലേക്ക് വീണു. തലയാണ് ആദ്യം മനുഷ്യ വിസർജ്യത്തിൽ പുതഞ്ഞു പോയതെന്ന് അഗ്നിശമന സേന അധികൃതർ പറയുന്നു. താഴെ വീണ അവർക്ക് ഫോൺ കണ്ടെത്താനായി. എന്നാൽ തിരിച്ച് കയറുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. വിസർജ്യത്തിൽ പൂർണമായും പുതഞ്ഞ് നിൽക്കുകയെന്നത് ആർക്കും സഹിക്കാവുന്ന കാര്യമല്ല. പല രീതിയിൽ അവർ പുറത്തേക്ക് കടക്കാൻ ശ്രമിച്ച് നോക്കി. എല്ലാ ശ്രമങ്ങളും അതിദാരുണമായി പരാജയപ്പെടുകയാണ് ചെയ്തത്. 15-20 മിനിറ്റോളം ആ അറയ്ക്കുള്ളിൽ നിന്ന് ബുദ്ധിമുട്ടിയ ശേഷം അവർ 911 എന്ന നമ്പറിൽ ഫയർ ഫോഴ്സിനെ വിളിച്ചു.
ഫോൺകോൾ വന്നപ്പോൾ തന്നെ ബ്രിന്നൻ ഫയർ ഫോഴ്സ് വിഭാഗം ഈ പ്രദേശത്തേക്ക് പാഞ്ഞെത്തി. ആദ്യം തന്നെ സ്ത്രീക്ക് ബുദ്ധിമുട്ടില്ലാതെ നിൽക്കാൻ വേണ്ടി ഒരു തൊട്ടിൽ അവർ താഴേക്ക് ഇറക്കികൊടുത്തു. ഇതിൽ കയറിനിന്നാണ് സ്ത്രീ മുകളിലെത്തിയത്. ഭാഗ്യവശാൽ അവർക്ക് പരിക്കുകളൊന്നും പറ്റിയില്ല. ശരീരത്തിൽ അടിഞ്ഞ് കൂടിയ അഴുക്ക് കഴുകി കളയാൻ അഗ്നിശമനസേന വിഭാഗം തന്നെ സ്ത്രീയെ സഹായിച്ചു. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്ന് അവർ അഭ്യർഥിച്ചെങ്കിലും ആ പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെടാനായിരുന്നു സ്ത്രീ ആദ്യം ശ്രമിച്ചതെന്ന് അഗ്നിശമന സേനാവിഭാഗം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: US