40,000 ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയുടെ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വിസ പ്രോഗ്രാമിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്‍കി
- Published by:meera_57
- news18-malayalam
Last Updated:
18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നതാണ് ഈ വിസ പദ്ധതി
ഓസ്‌ട്രേലിയയില്‍ പുതുതായി നടപ്പിലാക്കിയ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വിസ പ്രോഗ്രാമിന് കീഴില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 40000 ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് മന്ത്രി മാറ്റ് തിസ്‌ലെത്ത്‌വെയിറ്റ് തിങ്കളാഴ്ച അറിയിച്ചു. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് അവധിയാഘോഷിക്കുന്നതിനൊപ്പം പഠിക്കുന്നതിനും ഒപ്പം ജോലി ചെയ്യുന്നതിനും അവസരം നല്‍കുന്നതാണ് ഈ വിസ പദ്ധതി. 2024 സെപ്റ്റംബര്‍ 16നാണ് ഈ പദ്ധതിയില്‍ ഇന്ത്യ ഉദ്യോഗികമായി ചേരുന്നത്.
18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നതാണ് ഈ വിസ പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണിതെന്ന് വിസ പദ്ധതിയുടെ ലോഞ്ചിംഗ് ഇവന്റില്‍ അദ്ദേഹം പറഞ്ഞു. "വിസ ബാലറ്റ് പ്രക്രിയ ഈ മാസം ഒന്നാം തീയതി ആരംഭിച്ചു. ഒക്ടോബര്‍ അവസാനത്തോടെ ഇത് അവസാനിക്കും. അതിനുശേഷം ഉദ്യോഗാര്‍ഥികളെ ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഓസ്‌ട്രേലിയയില്‍ താമസം ആരംഭിക്കാവുന്നതാണ്," അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യുവതീയുവാക്കള്‍ക്ക് ഓസ്‌ട്രേലിയന്‍ സംസ്‌കാരം പരിചയപ്പെടാനും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം നേടാനുമുള്ള അവസരമാണ് വിസ നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.
advertisement
ഈ വിസ പദ്ധതിയുടെ കീഴില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇതാണ് ഈ വിസ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മന്ത്രി വ്യക്തമാക്കി. 1000 വിസ സ്‌പോട്ടുകള്‍ക്കായി ഇതുവരെ 40,000 അപേക്ഷകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. "നിരവധിപ്പേര്‍ ഹോസിപിറ്റാലിറ്റി രംഗത്തും കൃഷിയിലും ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും അവസരമുണ്ട്. ഈ വിസ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നുണ്ട്," മന്ത്രി പറഞ്ഞു.
advertisement
ഓസ്‌ട്രേലിയന്‍ സംസ്‌കാരം എങ്ങനെയാണെന്ന് ഇന്ത്യയിലെ യുവാക്കള്‍ക്ക് മനസ്സിലാക്കുന്നതിന് ഈ വിസ പ്രോഗ്രാം സഹായിക്കും. വിസ പ്രോഗ്രാം പൂര്‍ത്തിയാക്കിയശേഷം വിദ്യാര്‍ഥി അല്ലെങ്കില്‍ വിദഗ്ധ തൊഴിലാളി വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് തിരികെ വരാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന പങ്കാളിത്തം തിസ്ലെത്ത്‌വെയ്റ്റ് പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു.
"ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സൗഹൃദവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങളിലെയും യുവതീ യുവാക്കള്‍ക്ക് പരസ്പരം സംസ്‌കാരങ്ങള്‍ അനുഭവിക്കുന്നതിനുള്ള അവസരങ്ങള്‍ ഉറപ്പാക്കുകയാണ്," അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വിസ പ്രോഗ്രാം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
ഈ പ്രോഗ്രാമിന് കീഴില്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുശേഷം മതിയായ യോഗ്യതകളുണ്ടെങ്കില്‍ വിസ വീണ്ടും നീട്ടുന്നതിനുള്ള സൗകര്യമുണ്ട്. അതിനായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഓസ്‌ട്രേലിയയിലെ ഈ ജനപ്രിയ പദ്ധതിയില്‍ പങ്കുചേരുന്ന അമ്പതാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഈ പദ്ധതിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ആളുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ട്രേഡ് എഗ്രിമെന്റിന്റെ (എഐ-ഇസിടിഎ) കീഴിലാണ് വിസ പ്രോഗ്രാം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 15, 2024 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
40,000 ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയുടെ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വിസ പ്രോഗ്രാമിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്‍കി