‘എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നുവെങ്കിൽ കുറച്ചുദിവസം ലീവ് എടുത്ത് വീട്ടിൽ ചുമ്മാ ഇരിക്കാമായിരിക്കുന്നു,’ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഈ സംഭാഷണം മലയാളികൾക്ക് സുപരിചിതമാണ്. ഓർക്കാപ്പുറത്ത് എന്ന ചിത്രത്തിൽ തൊഴിൽ രഹിതനായ ഫ്രഡി (മോഹൻലാൽ ) തൊഴിൽരഹിതനായ പിതാവ് നിക്കോളാസി(നെടുമുടി വേണു) നോട് പറയുന്നതാണിത്. പണമില്ലാത്ത, ഒരു പണിയും ഇല്ലാത്ത ഒരാൾ രാവിലെ എങ്ങും പോകാനും ഒന്നും ചെയ്യാനും ഇല്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ പറയുന്നതിലെ കറുത്ത ഫലിതം കൊണ്ടാണ് ഇത് ആ ചിത്രത്തേക്കാൾ വലിയ ജനപ്രീതിയുള്ള ഒരു ഹിറ്റ് ഡയലോഗ് ആയത്.
ഉറച്ച ജോലി ഒന്നു മാത്രം എന്ന് കരുതുന്ന സർക്കാർ ജോലിയുള്ളവരെ അസൂയയോടെ കാണുന്ന സമൂഹത്തിൽ അവരുടെ അവധികളും ആനുകൂല്യങ്ങളും എന്നും ചർച്ചാ വിഷയം തന്നെയാണ്. അത് കൊണ്ടാണ് സർക്കാർ ഓഫീസിലെ ഒരു സീറ്റിൽ പൗരൻ കാണാൻ ചെല്ലുമ്പോൾ ആളില്ലെങ്കിൽ അതൊരു വലിയ കുറ്റം ആകുന്നത്. അവധിയുടെ കാരണം എന്തെന്ന് അറിയില്ല എങ്കിൽ പോലും.
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള അവധികള്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള അവധികളെ കുറിച്ച് പ്രതിപാദിക്കുന്നത് കെ എസ് ആര്‍ എന്നറിയപ്പെടുന്ന കേരള സര്‍വീസ് ചട്ടങ്ങളിലാണ്. അവ ഏതൊക്കെയാണെന്നും അവയുടെ സ്വഭാവം എന്തെന്നും വിശദമായി നോക്കാം.
പെട്ടെന്ന് അവധി എടുക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന അവധിയാണ് ആകസ്മിക അവധി. ഉദാഹരണത്തിന് രാവിലെ ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വണ്ടി പഞ്ചറായി എന്ന് വയ്ക്കുക. ഒപ്പം കുഞ്ഞിനും സുഖമില്ല. അപ്പോള്‍ ആകസ്മിക അവധി എടുക്കാം. എന്നാല്‍ കീഴ് ജീവനക്കാര്‍ ആകസ്മിക അവധി എടുക്കുന്നതിന് മുമ്പ് മേലധികാരിയെ അറിയിച്ചിരിക്കണം. ഇത് ഫോണ്‍ മുഖേന അറിയിച്ചാലും മതി. അവധി അപേക്ഷ മുന്‍കൂര്‍ നല്‍കിയും ആക്സമിക അവധി എടുക്കാം. ഓഫീസ് തലവന്‍മാര്‍ ആക്സമിക എടുത്ത ശേഷം മേലധികാരിയെ അറിയിച്ചാല്‍ മതിയാകും. എന്നാല്‍ വകുപ്പ് അധ്യക്ഷന്റെ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ആകസ്മിക അവധിയെടുത്ത് തന്റെ അധികാര പരിധി വിട്ടു പോവുകയാണെങ്കില്‍ അത് നിയമനാധികാരിയെ അറിയിക്കണം. ഉദാഹരണത്തിന് ഒരു ജില്ലാ കളക്ടര്‍ ആകസ്മിക അവധിയെടുത്ത് താന്‍ ജോലി ചെയ്യുന്ന ജില്ലയ്ക്ക് പുറത്തു പോവുകയാണെങ്കില്‍ അത് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണം.
സുപ്രധാനമായ സംഗതി എന്താണെന്ന് വച്ചാല്‍ ആകസ്മിക അവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവകാശമല്ല എന്നതാണ്. അത് അനുവദിക്കുന്നത് മേലധികാരിയുടെ വിവേചനാധികാരമാണ്. ഈ അവധി അനുവദിക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുന്നില്ല എന്ന് മേലധികാരി ഉറപ്പു വരുത്തണം. അങ്ങനെ തടസപ്പെടുമെന്ന് വന്നാല്‍ ആകസ്മിക അവധി നിഷേധിക്കാനുള്ള അധികാരവും മേലധികാരിക്ക് ഉണ്ട്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആകെ 20 ആകസ്മിക അവധികള്‍ ഉണ്ട്. ഇത് അവധി ദിനങ്ങള്‍ ചേര്‍ത്ത് എടുക്കാമെങ്കിലും അനുവദിക്കപ്പെട്ട മറ്റ് അവധികള്‍ക്ക് ഒപ്പം എടുക്കാനാവില്ല. ഉദാഹരണത്തിന് രണ്ട് ദിവസം ആകസ്മിക അവധിയും മൂന്നാം ദിവസം ആര്‍ജ്ജിത അവധിയും (Earned leave) ചേര്‍ത്ത് എടുക്കാനാവില്ല. 20 ആകസ്മിക അവധികള്‍ ഉണ്ടെങ്കിലും ഒറ്റത്തവണയായി പൊതു അവധികള്‍ കൂടി ചേര്‍ത്തെടുക്കുമ്പോള്‍ അത് 15 ദിവസത്തില്‍ കൂടാന്‍ പാടില്ല.
ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ 11 ദിവസത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ദിവസത്തെ ആര്‍ജ്ജിത അവധി ലഭിക്കും. അതായത് ഒരു വര്‍ഷം ശരാശരി 33 1/3 ആര്‍ജ്ജിതാവധി ഇപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ അവധി ഒരുമിച്ച് എടുക്കുകയോ പല തവണയായി എടുക്കുകയോ ചെയ്യാം. ഈ അവധി എടുക്കാതെ വര്‍ഷാന്ത്യത്തില്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ പണമായും മാറ്റാം.
ഇതിനെയാണ് ലീവ് സറണ്ടര്‍ അഥവാ അവധി വില്‍പ്പന എന്ന് വിശേഷിപ്പിക്കുന്നത്. ആദ്യമായി സര്‍വീസില്‍ കയറുന്ന ഒരു ഉദ്യോഗാര്‍ത്ഥിക്ക് ആദ്യത്തെ രണ്ട് വര്‍ഷം 22 ദിവസത്തെ ജോലിക്ക് ഒരു ആര്‍ജ്ജിതാവധി എന്ന കണക്കില്‍ മാത്രമേ ഈ അവധി ആനുകൂല്യം ലഭിക്കുകയുള്ളു.
ഒരു വര്‍ഷത്തെ സേവനത്തിന് ഇരുപത് ദിവസം എന്ന കണക്കിലാണ് അര്‍ധവേതനാവധി അനുവദിച്ചിട്ടുള്ളത്. ഇരുപത് ദിവസത്തെ അര്‍ധവേതനാവധി എടുക്കുന്ന ഉദ്യോഗസ്ഥന് പകുതി ശമ്പളവും അതിന് ആനുപാതികമായ ക്ഷാമബത്തയുമാണ് കിട്ടുക.
അര്‍ധവേതനാവധിയെ മുഴുവന്‍ ശമ്പളമുള്ള അവധിയായി എടുക്കുന്നതാണ് പരിവര്‍ത്തിതാവധി. ഉദാഹരണത്തിന് ഒരു ജീവനക്കാരനോ ജീവനക്കാരിക്കോ ഒരു വര്‍ഷത്തെ 20 അര്‍ധവേതനാവധി 10 പൂര്‍ണ വേതനാവധി ആയി എടുക്കാം. പക്ഷേ ഈ അവധിക്ക് കാരണമായി കാണിക്കുന്നത് രോഗമാണെങ്കില്‍ അതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഭാവിയില്‍ ലഭിക്കാവുന്ന അര്‍ധവേതനാവധി മുന്‍കൂറായി എടുക്കുന്ന അവധി. അതായത് 2024ല്‍ 20 അര്‍ധവേതനാവധി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അത് 2023ല്‍ തന്നെ എടുക്കുന്നു. 2024 ആകുമ്പോള്‍ ഈ അവധിക്ക് അവകാശമുണ്ടാവില്ല. ഇത് ഒരേ സമയം പരമാവധി 90 ദിവസത്തേക് മാത്രമേ അനുവദിക്കാനാവൂ.
ശമ്പളം ഇല്ലാത്ത അവധിയാണ് ഇത്. അവധിയെടുത്ത് വിദേശത്ത് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ശൂന്യവേതന അവധിയാണ് അനുവദിക്കുന്നത്. ഈ കാലയളവ് പെന്‍ഷനോ വേതന വര്‍ധനവിനോ പരിഗണിക്കുകയില്ല. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെടുന്ന ശൂന്യവേതനാ അവധി പെന്‍ഷന്‍, സീനിയോറിറ്റി, അര്‍ധവേതനാവധി, സ്ഥാനക്കയറ്റം എന്നിവയ്ക്ക് പരിഗണിക്കും.
ചില അസുഖബാധിതരായ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന അവധി. ജീവനക്കാരന്റെ/ക്കാരിയുടെ അടുത്ത ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ പകര്‍ച്ചവ്യാധി പോലെയുള്ള അസുഖങ്ങള്‍ പിടിപെട്ടാല്‍ പ്രസ്തുത ജീവനക്കാരനോട് ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍
മേലധികാരിക്ക് ആവശ്യപ്പെടാം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന കാലയളവിലേക്കാണ് പ്രത്യേക ആകസ്മിക അവധി അനുവദിക്കുക.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്ക്കോ ശാരീരിക അവശതയുണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അവശതാ അവധി അനുവദിക്കാം. പരമാവധി 24 മാസമോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന കാലയളവിലേക്കോ ആണ് ഈ അവധി അനുവദിക്കുന്നത്.
മുഴുവന്‍ വേതനത്തോടെ ആറ് മാസത്തേക്ക് ആണ് പ്രസവാവധി അനുവദിച്ചിട്ടുള്ളത്.
ഭാര്യയുടെ പ്രസവത്തിന് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് 10 ദിവസത്തെ അവധി അനുവദിക്കും. പരമാവധി മൂന്ന് പ്രസവങ്ങള്‍ക്ക് മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് പരമാവധി 45 ദിവസത്തെ അവധി അനുവദിക്കും. ഇതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.