സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധിയായി കെവി തോമസ് നിയമിതനായെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടത് ശമ്പളമല്ല ഓണറേറിയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി വേണു രാജമണിയെ നിയമിച്ചപ്പോഴും ഓണറേറിയമാണ് നൽകിയത്.
എന്തുകൊണ്ട് ഓണറേറിയം
ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ ഓണറേറിയത്തിന് ഈ ചട്ടം തടസമാകില്ല. ശമ്പളത്തിന് പകരം ഓണറേറിയം നൽകിയാൽ പെൻഷനും ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ കഴിയും. ശമ്പളത്തിന് ആദായ നികുതി നല്‍കുമ്പോൾ ഓണറേറിയത്തിന് ഇത് ബാധകമാകില്ല.
Also Read-ഇനി കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ സമ്മർദമേറും; ഡൽഹിയിൽ കാബിനറ്റ് പദവിയിൽ രണ്ടു പ്രമുഖർ
ശമ്പളം വാങ്ങുമ്പോൾ
ഡൽഹിയിൽ പ്രതിനിധിയായി നിയമിതനാകുന്നയാള്‍ക്ക് 92,423 രൂപയാണ് ശമ്പളമായി ലഭിക്കുക. മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെയാണ് ശമ്പളം ലഭിക്കുന്നത്.
ഓണറേറിയം വാങ്ങുമ്പോൾ
2021ൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോള്‍ ഓണറേറിയമാണ് നൽകിയത്. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപയാണ് രാജാമണിയ്ക്കായി ചെലവിട്ടത്. സമ്പത്തിന് ശമ്പളമായി മാസം 92,423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചത് മാസം 96,666 രൂപയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.