അഹമ്മദാബാദ്: ആശുപത്രിയിലെ കൊറോണ വാർഡുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചത് വിവാദമാകുന്നു. ഗുദറാത്ത് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക വാർഡുകൾ തിരിച്ചത്. ആശുപത്രിയില്‍ 1200 കിടക്കകളാണ് കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയാണ് ജാതി തിരിച്ചുള്ള വിഭജനം. ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
സാധാരണയായി പുരുഷ വാർഡ്/ സ്ത്രീ വാർഡ് എന്നാണ് തരംതിരിക്കാറുള്ളതെന്നും എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങൾക്കും പ്രത്യേക വാർഡ് എന്ന വേർതിരിവ് നടത്തിയത് എന്നുമാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഗുണവന്ത് എച്ച് റാത്തോഡ് പറഞ്ഞത്. അതേസമയം ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന തരത്തിലാണ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതികരിച്ചിരിക്കുന്നത്.
ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ല.. സാധാരണയായി പുരുഷ വാർഡും സ്ത്രീകളുടെ വാര്‍ഡുമാണ് ഉണ്ടാവുക.. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പ്രതികരിച്ചത്. ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നാണ് അഹമ്മദാബാദ് കലക്ടര്‍ കെ കെ നിര്‍മ്മലയും വ്യക്തമാക്കിയിരിക്കുന്നത്.
ആശുപത്രിയിലെ പ്രോട്ടോക്കോൾ പ്രകാരം രോഗം രോഗം സ്ഥിരീകരിച്ചവരെയും പരിശോധനഫലം വരാനുള്ളവരെയും പ്രത്യേകം വാർഡുകളിലാണ് പാർപ്പിക്കാറ്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന 186 പേരിൽ 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാൽപത് പേർ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ അഹമ്മദാബാദ് ഗാന്ധിനഗര്‍ മേഖലയിലെ പുതിയ ബ്ലോക്കാണ് കൊവിഡ് 19 രോഗികള്‍ക്കായി സജ്ജമാക്കിയിരുന്നത്. മാര്‍ച്ച് അവസാന വാരം മുതലാണ് വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഞായറാഴ്ച രാത്രിയിലാണ് മതത്തിന്‍റെ അടിസ്ഥാനത്തില്‍ എ 4, സി4 എന്നീ രണ്ട് വാര്‍ഡുകളിലായി തിരിച്ചത്.
രോഗികളെ രണ്ട് വാർഡുകളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് പലര്‍ക്കും മനസിലായിരുന്നില്ല.. മാറ്റാൻ കൊണ്ടു പോകാൻ വിളിച്ച പേരുകളെല്ലാം ഒരു സമുദായത്തിൽപ്പെട്ടവരുടെ ആയിരുന്നു. എന്തിനാണ് ഇത്തരമൊരു മാറ്റം എന്ന ചോദ്യത്തിന് രണ്ട് വിഭാഗക്കാരുടെയും സൗകര്യം കണക്കിലെടുത്താണ് എന്നാണ് ആശുപത്രിയിലെ ഒരു സ്റ്റാഫ് മറുപടി നൽകിയതെന്നാണ് രോഗികളിലൊരാള്‍ പ്രതികരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.