തമിഴ്നാട്ടിൽ (Tamil Nadu) ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ (Lockdown) പ്രഖ്യാപിച്ചു. ജനുവരി 9 ഞായറാഴ്ച തമിഴ്നാട്ടിലുടനീളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി (Health Minister) മാ സുബ്രഹ്മണ്യൻ അറിയിച്ചു.
ഇതേത്തുടർന്ന് ഞായറാഴ്ച തമിഴ്‌നാട്ടിലുടനീളം നടത്താനിരുന്ന മെഗാ വാക്‌സിൻ ക്യാമ്പുകൾ ശനിയാഴ്ചത്തേക്ക് മാറ്റും. കോവിഡ് 19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൂർണമായും വാക്സിനേഷൻ എടുക്കാനും കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (Chief Minister MK Stalin) ജനങ്ങളോട് അഭ്യർത്ഥിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ ആളുകളുടെ പ്രവേശനം നിരോധിക്കുക, സ്‌കൂളുകൾ അടച്ചുപൂട്ടുക എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
നിയന്ത്രണങ്ങൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ വിശദമായ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കും. 10 ദിവസത്തിനകം സ്‌കൂൾ വിദ്യാർത്ഥികൾക്ക് (15നും 18നും ഇടയിൽ പ്രായമുള്ളവർക്ക്) വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 44%ൽ നിന്ന് 57% ആയി വർദ്ധിച്ചു.
ചൊവ്വാഴ്ച സംസ്ഥാനത്ത് 2,731 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹോട്ട്‌സ്‌പോട്ടായ ചെന്നൈയിൽ ഇന്നലെ 1,489 പുതിയ കേസുകൾ രേഖപ്പെടുത്തിയപ്പോൾ തിങ്കളാഴ്ച 876 കേസുകൾ രേഖപ്പെടുത്തി.
ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകളിലാണ് സംസ്ഥാനത്തെ ആകെ കേസുകളുടെ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36,805 ആയി. ഇന്നലെ കോവിഡ് പോസിറ്റീവായവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ 48 പേരും ഉൾപ്പെടുന്നു.
അതേസമയം, കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് ബാധിച്ച രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിഞ്ഞാൽ മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടക സർക്കാരും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാത്രി കർഫ്യൂ നീട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബെംഗളുരുവിലെ സ്കൂളുകൾ കൂടി അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പത്ത്, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒഴികെയാണ് സ്കൂളുകൾ അടക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്നു രാത്രി മുതൽ നിലവിൽ വരും. വാരാന്ത്യ കർഫ്യൂ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായും കർണാടക റവന്യൂ മന്ത്രി ആർ അശോക അറിയിച്ചു. രാത്രി 10 മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യൂ. രാത്രി കർഫ്യൂ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി 7 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സേവനങ്ങൾ ലഭ്യമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.