തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. എറണാകുളത്ത് 914 പേർക്കും തിരുവനന്തപുരത്ത് 814 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു രാജ്യത്ത് 13 പേർ മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.
ഇന്ത്യയിൽ നാല് കോടിയോളം പേർക്ക് ദീർഘകാല കോവിഡ്; രോഗലക്ഷണങ്ങൾ ഒരു വർഷത്തോളം തുടർന്നുവെന്ന് പഠനം
ഏകദേശം നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് (Covid -19) ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോർട്ട്. നാല് ആഴ്ചയ്ക്ക് ശേഷവും പുതിയ ലക്ഷണങ്ങൾ ഉണ്ടാവുകയും നേരത്തെ ഉള്ള ബുദ്ധിമുട്ടുകൾ തുടരുകയും ചെയ്യുന്നതിനെയാണ് പൊതുവിൽ ദീർഘകാല കോവിഡ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവർക്ക് കോവിഡ് മാറുന്നതിനായി വളരെ കാലതാമസം ഉണ്ടായിട്ടുണ്ട്. ക്ഷീണം, ശ്വാസതടസ്സം, ഏകാഗ്രത നഷ്ടപ്പെടൽ, സന്ധി വേദന എന്നിവയാണ് ദീർഘകാലം ബുദ്ധിമുട്ടിച്ച ലക്ഷണങ്ങൾ. ഇത്തരം ബുദ്ധിമുട്ടുകൾ മിക്കവരുടെയും ദൈനംദിന പ്രവൃത്തികളെയാകെ ബാധിക്കാറുണ്ട്. ചിലർക്ക് ജോലികളൊന്നും തന്നെ കുറേകാലത്തേക്ക് ചെയ്യാനും സാധിച്ചിട്ടില്ല.
ക്ഷീണം, ശ്വാസതടസ്സം, കൊഗ്നിറ്റീവ് പ്രശ്നങ്ങൾ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് ഒരു സംഘം അന്താരാഷ്ട്ര ഗവേഷകർ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള 44 ഗവേഷണങ്ങളിൽ നിന്നും മെഡിക്കൽ റെക്കോർഡ് ഡാറ്റാബേസുകളിൽ നിന്നും 204 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് (GBD) പഠനത്തിൽ നിന്നുമുള്ള വിവരങ്ങൾ അവർ പഠനത്തിൻെറ ഭാഗമായി ശേഖരിച്ചു. ഒരു പ്രീ പ്രിൻറ് സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2020ലും 2021ലുമായി ലോകത്താകെ ഏകദേശം 144.7 മില്യൺ ആളുകളാണ് ഈ മൂന്ന് ലക്ഷണങ്ങളിലൊന്ന് ദീർഘകാലം അനുഭവിച്ചത്.
Also Read-നാലാം തരംഗം: സ്വയം നിയന്ത്രണങ്ങൾ ഇപ്പോഴേ തുടങ്ങാം; ചെയ്യേണ്ടത് എന്തൊക്കെ?
ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് കാരണം ഉണ്ടായിട്ടുള്ളത്. 60.4 ശതമാനം ആളുകളും ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരാണ്. 50 ശതമാനത്തിലധികം പേർക്കും അമിതമായി ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. ഇവർക്ക് ശരീരവേദനയും എപ്പോഴും തളർച്ചയും മാനസികമായി ബുദ്ധിമുട്ടുകളും വന്നിട്ടുണ്ട്. കൊഗ്നിറ്റീവ് പ്രശ്നങ്ങളായ ഓർമ്മ നഷ്ടപ്പെടൽ, ആശയക്കുഴപ്പം, ഏകാഗ്രതയില്ലായ്മ എന്നിവ 35.4 ശതമാനം പേർക്കും അനുഭവപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 പ്രശ്നങ്ങൾ 3.99 മാസം കൊണ്ട് മാറിയിട്ടുള്ളവരാണ് കൂടുതൽ പേരും. എന്നാൽ ശരീരത്തിനെ കൂടുതൽ ബുദ്ധിമുട്ടിച്ചത് കാരണം കൊണ്ട് 8.84 മാസം വരെ കോവിഡ് പ്രശ്നങ്ങളോട് മല്ലിട്ടവരുണ്ട്. 15.1 ശതമാനം പേർക്ക് ഒരു വർഷം കഴിഞ്ഞിട്ടും കോവിഡ് ലക്ഷണങ്ങൾ മാറിയിട്ടില്ല. 20നും 29നും ഇടയിലുള്ള സ്ത്രീകളിലാണ് ദീർഘകാല കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഗവേഷകരുടെ കണ്ടെത്തലിൽ പറയുന്നു. ഇവരിൽ തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ ഗുരുതരമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in Kerala, Covid 19 today