തിരുവനന്തപുരം: നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി കോവിഡ് മരണം നിശ്ചയിക്കാൻ സർക്കാർ മാർഗരേഖ പുറത്തിറക്കി. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഒക്ടോബർ 10 മുതൽ ഓൺലൈൻ ആയി അപേക്ഷ നല്കണം. ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്ത മരണങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നല്കാൻ ഇ-ഹെൽത്ത് പ്രത്യേക സംവിധാനം തയാറാക്കും.
ആരോഗ്യ- തദ്ദേശ വകുപ്പുകൾ നല്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശ്രിതർ അപേക്ഷ സമർപ്പിക്കണം. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ്, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം- മെഡിക്കൽ ഓഫീസർ, മെഡിക്കൽ കൊളോജിലെ മെഡിസിൻ തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവർ അംഗങ്ങളായാകും സമിതി. പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം കമ്മിറ്റി കോവിഡ് മരണം തീരുമാനിക്കും.
കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കും. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കും. ആദ്യ തരംഗ സമയത്തുൾപ്പെടെയുള്ള മരണങ്ങൾ പ്രത്യേക പട്ടികയായി രേഖപ്പെടുത്തും. നഷ്ടപരിഹാര തുക വിതരണത്തിന് ദുരന്ത നിവാരണ വകുപ്പ് പ്രത്യേക മാനദണ്ഡം നിശ്ചയിക്കും. ഇതുവരെ ഔദ്യോഗിക മരണസംഖ്യ കാൽ ലക്ഷമാണ്. പുതുതായി പതിനായിരത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് കരുതുന്നത്.
പുതുക്കിയ കേന്ദ്ര മാനദണ്ഡം കൂടി ബാധകമാകുമ്പോൾ ഔദ്യോഗിക മരണസംഖ്യ 35000 ത്തോളമാകും. 50000 രൂപ വീതമാണ് നഷ്ടപരിഹാരം. ഔദ്യോഗിക കണക്ക് മാത്രമെടുത്താൽ തന്നെ 125 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്കാൻ ആവശ്യമായി വരും. പരമാവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചത്.
Also Read-
കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം ജോലിയ്ക്ക് കയറാം; പരിശോധന വേണ്ടകോവിഡ് ബാധിച്ച് ഒരു മാസത്തിനകം മരിച്ച എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കും. കൂടാതെ കോവിഡ് നെഗറ്റീവായിട്ടും ഒരു മാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവന്ന് മരിച്ചവരും കോവിഡ് മരണങ്ങളുടെ പട്ടികയിൽ വരും. ഈ മാനദണ്ഡങ്ങൾ അനുസരിച്ചാകും സംസ്ഥാനം കോവിഡ് മരണപട്ടിക പരിഷ്കരിക്കുന്നത്.
പുതിയ മാനദണ്ഡ പ്രകാരം നിലവിലെ പട്ടികയിൽ കൂടുതലായി പതിനായിരത്തോളം മരണങ്ങൾ ചേർക്കപ്പെടുമെന്നാണ് കരുതുന്നത്. പരമാവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി. നഷ്ടപരിഹാരം പൂർണമായും സംസ്ഥാനം വഹിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നഷ്ടപരിഹാര തുകയുടെ ഒര് വിഹിതം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരമാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാർഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.