ഗൂഗിളിന്റെ (Google) യുഎസ് (US) ഓഫീസുകളിലെത്തുന്ന എല്ലാ ജീവനക്കാർക്കും കോവിഡ് 19 ടെസ്റ്റുകൾ നിർബന്ധമാക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഗൂഗിളിന്റെ ഓഫീസുകളിലെത്തുന്ന എല്ലാ വ്യക്തികൾക്കും പ്രതിവാര കോവിഡ് 19 ടെസ്റ്റുകൾ നിർബന്ധമാക്കുമെന്ന് ടെക് ഭീമൻ അറിയിച്ചു. ഓഫീസിൽ ആയിരിക്കുമ്പോൾ ജീവനക്കാർ സർജിക്കൽ മാസ്‌കുകൾ ധരിക്കണമെന്നും വെള്ളിയാഴ്ച കമ്പനി അറിയിച്ചു.
''കോവിഡ് 19-ന്റെ അപകടസാധ്യത വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ രോഗത്തിന്റെ തുടർന്നുള്ള വ്യാപനം തടയാൻ, യുഎസിൽ ഞങ്ങളുടെ ഓഫീസുകളിലെത്തുന്ന എല്ലാവർക്കും പുതിയ ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുകയാണ്,'' ഗൂഗിൾ വക്താവ് പറഞ്ഞു. കൂടാതെ, ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ടെസ്റ്റിംഗ് കിറ്റുകളും സൗജന്യമായി നൽകുന്നുണ്ട്.
രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ താൽക്കാലിക പ്രതിവാര പരിശോധന നടപടിക്രമങ്ങൾ. ഒമിക്രോണിനെക്കുറിച്ചുള്ള വർദ്ധിച്ചു വരുന്ന ആശങ്കകൾക്കിടയിൽ ജനുവരി മുതൽ ആഗോളതലത്തിൽ ഓഫീസിലേക്കുള്ള ജീവനക്കാരുടെ മടങ്ങി വരവ് (return-to-office plan) വൈകുമെന്നും ഗൂഗിൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
കോവിഡ് മഹാമാരി സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആദ്യത്തെ കമ്പനികളിലൊന്നായിരുന്നു ഗൂഗിൾ. കമ്പനിയുടെ കോവിഡ് 19 വാക്‌സിനേഷൻ നയങ്ങൾ പാലിച്ചില്ലെങ്കിൽ ശമ്പളം നഷ്ടപ്പെടുമെന്നും ഒടുവിൽ പിരിച്ചുവിടുമെന്നും ഗൂഗിൾ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് ഡിസംബറിൽ സിഎൻബിസി റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം രാജ്യത്തെ സ്ഥിതി അങ്ങേയറ്റം ഗുരുതരമായിരിക്കൊണ്ടിരിക്കുകയാണ്. യുഎസിലെ പകുതിയോളം സ്‌റ്റേറ്റുകളിലെ ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുവെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നത്. 50 സ്‌റ്റേറ്റുകൾ ഉള്ള യുഎസിലെ 24 സ്‌റ്റേറ്റുകളിലെയും ആശുപത്രി കിടക്കകളിൽ മുക്കാൽഭാഗവും രോഗികൾ നിറഞ്ഞിരിക്കുകയാണെന്ന് ദി ഗാർഡിയൻ വെള്ളിയാഴ്ച വൈകിട്ട് റിപ്പോർട്ട് ചെയ്തു.
യുഎസിലെ 24 സ്‌റ്റേറ്റുകളിലെ ആകെ ആശുപത്രി കിടക്കകളിൽ 80 ശതമാനവും രോഗികളാൽ നിറഞ്ഞിരിക്കുകയും. അതിൽ പതിനെട്ടോളം സ്‌റ്റേറ്റുകളിലെ ആശുപത്രി കിടക്കളിലെ 85 ശതമാനത്തിലധികവും കോവിഡ് ബാധിതരാണ്. രണ്ടാഴ്ച്ച മുൻപുള്ളതിനെക്കാൾ 133 ശതമാനം വർധനവാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായും അധികൃതർ പറയുന്നു.
Also Read- Home Isolation | കോവിഡ് ബാധിതരാണോ? ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾ അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
അലബാമ, ഫ്ളോറിഡ, ലൂസിയാന, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിലാണ് കേസുകൾ അതിവേഗം ഉയരുന്നത്. അതിൽ തന്നെ അലബാമ, മിസൗരി, ന്യൂമെക്‌സിക്കോ, റോഡ് ഐലൻഡ്, ടെക്‌സാസ്, വിസ്‌കോൺസിൻ തുടങ്ങിയ ഇടങ്ങളിൽ ഐസിയു ബെഡ്ഡുകൾ പോലും ഒഴിവില്ലെന്നാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കിൽ വ്യക്തമാക്കുന്നത്.
കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരേയും, ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും രോഗവ്യാപനം കൂടുതലുള്ള 24 സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് അടുത്ത 60 ദിവസത്തേയ്ക്ക് ഈ സ്‌റ്റേറ്റുകളിലെ ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് അമേരിക്ക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19