Covid Vaccine | ഫൈസറും മോഡേണയും ഉടൻ ഇന്ത്യയ്ക്ക് ലഭ്യമായേക്കും; തടസങ്ങൾ നീങ്ങിയതായി സൂചന
- Published by:Anuraj GR
- news18-malayalam
Last Updated:
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും വാക്സിൻ നിർമ്മാതാക്കളും തമ്മിൽ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടൻ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുന്നത്.
ന്യൂഡൽഹി: അമേരിക്കയിലെ കോവിഡ് 19 വാക്സിനുകളായ ഫൈസർ, മോഡേണ എന്നിവ ഇന്ത്യയിൽ ഉടൻ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി നൽകുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും വാക്സിൻ നിർമ്മാതാക്കളും തമ്മിൽ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടൻ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുന്നത്.
ഇന്ത്യയിൽ ഈ രണ്ട് വാക്സിനുകൾക്കും അനുമതി നൽകുന്നതിൽ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് വാക്സിനുകളും നൽകുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നൽകുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്സിനേഷൻ പരിപാടിയിൽ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടൻ ഉണ്ടാകും. ഫൈസർ, മോഡേണ വാക്സിനുകൾക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നൽകിയതാണ്. ഈ രണ്ടു വാക്സിനുകൾക്കും ഇന്ത്യയിൽ ബ്രിഡ്ജിംഗ് ട്രയലുകൾ ആവശ്യമില്ലെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ബുധനാഴ്ച.
advertisement
എന്നിരുന്നാലും, യുഎസ്‌എഫ്‌ഡിഎ, ഇഎംഎ, യുകെ എംഎച്ച്‌ആർഎ, പിഎംഡിഎ ജപ്പാൻ എന്നിവ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിംഗിൽ (ഇയുഎൽ) ഉൾപ്പെട്ടിട്ടുള്ള വാക്സിനുകളാണിവ. അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഇന്ത്യയിൽ അംഗീകരിച്ച കോവിഡ് -19 വാക്സിനുകൾക്കുമുള്ള ഇളവ് ഈ രണ്ടു വാക്സിനുകൾക്കും ഉണ്ടാകും. ഇതിനോടകം ലക്ഷകണക്കിന് ആളുകൾക്ക് ഫൈസറും മോഡേണയും എടുത്തിട്ടുണ്ട്.
advertisement
വിദേശത്ത് വികസിപ്പിച്ചെടുത്ത വാക്സിനുകൾക്കായി പ്രാദേശിക ജനതയുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തുന്നതിന് ഇന്ത്യൻ പങ്കാളികളിൽ വാക്സിൻ പരീക്ഷിക്കുന്നത് ഉൾപ്പെടുന്ന പ്രാദേശിക ക്ലിനിക്കൽ പരീക്ഷണങ്ങളോ ബ്രിഡ്ജിംഗ് പഠനങ്ങളോ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ ഇന്ത്യയ്ക്ക് അഞ്ചു കോടി ഡോസ് നൽകാൻ തയ്യാറാണെന്ന് ഫൈസർ അനൌദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തിൽ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.
advertisement
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അൻപത്തിനാല് ദിവസത്തിനിടയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതിൽ 2,61,79,085 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 17,93,645 സജീവ കേസുകളാണുള്ളത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയർന്നു നിൽക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Location :
First Published :
June 02, 2021 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | ഫൈസറും മോഡേണയും ഉടൻ ഇന്ത്യയ്ക്ക് ലഭ്യമായേക്കും; തടസങ്ങൾ നീങ്ങിയതായി സൂചന










