കണ്ടെയൻമെന്റ് സോണുകളിൽ ചികിത്സാ ആവശ്യത്തിനോ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെ ആളുകൾ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.വീടുകൾ കയറിയിറങ്ങി നിരീക്ഷണം നടത്തി രോഗിയുടെ 80 ശതമാനം സമ്പര്‍ക്കവും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നത്. ഡിസംബര്‍ ഒന്നുമുതലാണ് നിർദേശങ്ങൾ നിലവിൽ വരിക. ഡിസംബര്‍ 31 വരെയായിരിക്കും പ്രാബല്യം.
അവശ്യ സേവനങ്ങള്‍ മാത്രമേ കണ്ടെയ്ൻമെന്റ് സോണുകളില്‍ അനുവദിക്കാവൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള കോവിഡ് പരിശോധനകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.
Also Read അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ ഇല്ല; വിലക്ക് ഡിസംബർ 31വരെ നീട്ടി
പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ;
- ∙കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ നിരീക്ഷണത്തിലാക്കണം.
- ചികിത്സാ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തണം.
- സിനിമാ ഹാളുകളും തിയറ്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം.
- നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങളുടെ പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാം.
- രാജ്യാന്തര വിമാനയാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.
- എക്‌സിബിഷന്‍ ഹാളുകള്‍ ബിസിനസ് ടു ബിസിനസ് (ബി2ബി) ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.
- സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം. അടച്ച ഹാളുകളില്‍ 200 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ.
- തുറസായ സ്ഥലങ്ങളില്‍ സാഹചര്യത്തിന് അനുസരിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താം.
- പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താം.
- 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍തന്നെ കഴിയണം. ചികിത്സയ്‌ക്കോ അടിയന്തര ആവശ്യങ്ങള്‍ക്കോ മാത്രമെ പുറത്തിറങ്ങാവൂ.
- കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്തരുത്.
- സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കർഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തരുത്.
- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ തലത്തിൽ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകൾ വേർതിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്സൈറ്റുകളിൽ അതത് ജില്ലാ കലക്ടർമാരോ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ അറിയിക്കും.
- കണ്ടെയ്ന്‍മെന്റ് സോണുകളിൽ അവശ്യ പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി.