തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മരണങ്ങൾ കോവിഡ് മരണം, കോവിഡുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ വേർതിരിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ നിർദേശം. കോവിഡ് മരണങ്ങൾ വികേന്ദ്രീകരിച്ച് ജില്ലാ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലാണ് മരണങ്ങൾ വേർതിരിച്ച് റിപ്പോർട്ട് ചെയ്യണമെന്നുള്ള നിർദേശം.
ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റേയും പിന്തുടരണമെന്നും നിർദേശമുണ്ട്. കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമൂലം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരങ്ങളടക്കം ലഭിക്കാതെ പോകുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ജില്ലാ അടിസ്ഥാനത്തിൽ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റി ദിവസവും യോഗം ചേർന്ന് മരണറിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പു വരുത്തണം.
Also Read-ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയ്ക്കനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി
ആശുപത്രികളിലും വീടുകളിലുമുണ്ടാകുന്ന മരണങ്ങൾ ആശുപത്രി സൂപ്രണ്ടാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കോവിഡ് സെന്‍ററുകളിലെ മരണം അതിന്‍റെ ചുമതലയുള്ള മെഡിക്കൽ ഓഫീസറും. മരണം നടന്ന് ഇരുപത്തിനാല് മണിക്കൂറുകൾക്കകം തന്നെ ജില്ല ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണം.
വീട്ടിൽ വച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ ബന്ധുക്കൾ വിവരം അടുത്ത ആശുപത്രിയിലറിയിക്കണം. ജില്ലാ കമ്മിറ്റി മരണം സ്ഥിരീകരിച്ച ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് റിപ്പോർട്ട് നൽകും. രണ്ടാഴ്ചയ്ക്കകം തന്നെ വിശദമായ മരണ റിപ്പോർട്ടും തയ്യാറാക്കണം.
പ്രത്യേകം സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ്‌ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.
Also Read-
Lockdown | 'ലോക് ഡൗൺ ഇളവ് ജൂൺ 16 ന് ശേഷം'; മറ്റൊരു ലോക് ഡൗണിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.
കോവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.