തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron Variant) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന് കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 10 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
ഒമിക്രോണ്‍ ഭീഷണി; അവധിക്കാലയാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന
ഒമിക്രോണ്‍ വകഭേദം ലോകമൊട്ടാകെ വ്യാപിക്കുന്നതിനാല്‍ അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വേരിയന്റിന്റെ വ്യാപനം തടയാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേര്‍ക്കും കുത്തിവയ്പ്പ് നല്കിയാല് 2022-ല്‍ ഈ മഹാമാരി അവസാനിപ്പിക്കാനാകുമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു പറഞ്ഞു.
യുഎസില്‍ ഒമിക്രോണ്‍ അതിവേഗത്തിലാണ് പടരുന്നതെന്നും വാക്സിന് എടുത്തവരില്‍ പോലും ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്കി.
ഫ്രാന്‍സ് ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നെതര്‍ലാന്റില്‍ ക്രിസ്മസ് കാലയളവില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇംഗ്ലണ്ടില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത സര്‍ക്കാര്‍ കരുതിവയ്ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്ക്വയറിലെ പുതുവത്സരാഘോഷങ്ങള്‍ പൊതു സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയതായും മേയര്‍ സാദിഖ് ഖാന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Omicron, Omicron in Kerala, Omicron symptoms