Covid 19 | കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ
- Published by:Jayesh Krishnan
 - news18-malayalam
 
Last Updated:
അടുത്തിടെ പുറത്തുവന്ന ഒരു പഠനം, കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുന്നുണ്ട്.
ലോകത്ത് കോവിഡ് 19 (Covid Pandemic) പടർന്നു പിടിക്കാൻ തുടങ്ങിയത് മുതല്‍ മിക്ക രോഗബാധിതരിലും സാധാരണയായി കാണപ്പെടുന്ന ലക്ഷണം ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Smell). വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മിക്ക രോഗികളും മണവും രുചിയും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാരോട് പരാതിപ്പെട്ടിരുന്നു. രുചിയും മണവും അറിയാനുള്ള ശേഷിയിൽ വൈറസ് ചെലുത്തുന്ന സ്വാധീനം വിശദീകരിക്കാൻ ഗവേഷകര്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു പഠനം, കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുന്നുണ്ട്.
ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും കൊളംബിയ സർവകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച്, സാര്‍സ്-കോവ് 2 വൈറസ് നമ്മുടെ ശരീരത്തിൽ ഗന്ധം തിരിച്ചറിയുന്ന റിസപ്റ്ററുകളുടെ (Olfactory Receptors) പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഗന്ധവുമായി ബന്ധപ്പെട്ട തന്മാത്രകള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന, മൂക്കിലെ നാഡീകോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനുകളെ പോലും ഇത് സ്വാധീനിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ രോഗലക്ഷണത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന്, ഗോള്‍ഡന്‍ ഹാംസ്റ്ററുകളിലും (റോഡന്റ് വിഭാഗത്തിൽപ്പെടുന്ന ഒരു പ്രത്യേകയിനം ജീവി) മനുഷ്യ മൃതദേഹങ്ങളില്‍ നിന്നുള്ള ചില ഗന്ധ കോശങ്ങളിലും വൈറസ് സൃഷ്ടിക്കുന്ന തന്മാത്രാ സംബന്ധിയായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷകർ പഠിച്ചു. വൈറസിന്റെ സാന്നിധ്യം മൂലം ഗന്ധസംബന്ധിയായ കലകളിലെ നാഡീകോശങ്ങള്‍ക്ക് സമീപം രോഗപ്രതിരോധ കോശങ്ങളുടെയും ടി സെല്ലുകളുടെയും മൈക്രോഗ്ലിയയുടെയും പെട്ടെന്നുള്ള കടന്നുകയറ്റം നിരീക്ഷിച്ചുവെന്ന് പഠനത്തിന്റെ രചയിതാക്കള്‍ പറയുന്നു. ഈ കോശങ്ങള്‍ സൈറ്റോകൈന്‍സ് എന്ന പ്രോട്ടീന്‍ പുറത്തുവിടുന്നു, ഇത് ഗന്ധ നാഡീകോശങ്ങളുടെ ജനിതക പ്രവര്‍ത്തനത്തിൽ മാറ്റം വരുത്തുന്നു.
advertisement
ഗന്ധം നഷ്ടപ്പെടുന്നതിനു പുറമെ, തലവേദന, വിഷാദം, ബ്രെയിന്‍ ഫോഗ് തുടങ്ങിയ വൈറസിന്റെ മറ്റ് ന്യൂറോളജിക്കല്‍ പ്രത്യാഘാതങ്ങളുടെ കാരണം കണ്ടെത്താനും ഗവേഷകരുടെ സംഘം ശ്രമം നടത്തി. കോവിഡ് മഹാമാരി ആരംഭിച്ച സമയത്ത് ആകെ പത്ത് ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ ഉൾക്കൊള്ളിച്ചത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, പേശീവേദന, വയറിളക്കം, ഗന്ധം നഷ്ടപ്പെടല്‍ എന്നിവയാണ് അവ. കൊവിഡുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിലെ മൊത്തം വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന, യുഎസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോല്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) നേരത്തേ തന്നെ മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെ രോഗലക്ഷണമായി പ്രഖ്യാപിച്ചിരുന്നു.
advertisement
വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം രോഗകാരിയായ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. അതുപോലെ ഈ സ്രവങ്ങളുടെ നേര്‍ത്ത തുള്ളികള്‍ എവിടെയെല്ലാം വീഴുന്നുവോ, പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് അവിടെയെല്ലാം വൈറസ് നിലനിന്നേക്കാം.
Location :
First Published :
February 05, 2022 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ


