മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ഒമ്പത് വർഷം കഠിനതടവ്
- Published by:Anuraj GR
- news18-malayalam
Last Updated:
മാപ്പിള പാട്ട് പരിശീലിപ്പിക്കാനായി പ്രതി താമസിക്കുന്ന വറ്റലൂർ മേൽകുളമ്പിലെ മുറിയിൽവെച്ച് രാത്രിയോടെയാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്
മലപ്പുറം: മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് ഒൻപത് വർഷം കഠിന തടവും 15,000 രൂപ ശിക്ഷയും വിധിച്ചു. മാപ്പിളപ്പാട്ട് പരിശീലകനായ വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി മുന്ന(31) എന്നയാളെയാണ് പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷ വിധിച്ചത്. 2018ൽ കൊളത്തൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
മാപ്പിള പാട്ട് പരിശീലിപ്പിക്കാനായി പ്രതി താമസിക്കുന്ന വറ്റലൂർ മേൽകുളമ്പിലെ മുറിയിൽവെച്ച് രാത്രിയോടെയാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
ഏറെ കാലത്തെ വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം അഞ്ച് വർഷവും 10,000 രൂപയും, മറ്റൊരു വകുപ്പിൽ മൂന്ന് വർഷവും അയ്യായിരം രൂപയും, ജുവനൈൽ നിയമപ്രകാരം ഒരു വർഷം തടവും അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ട് വകുപ്പിലുമായി ആറുമാസം കൂടി തടവ് അനുഭവിക്കണം.
advertisement
ശിക്ഷയുടെ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പരാമാവധി അഞ്ച് വർഷമാണ് പ്രതി തടവിൽ കഴിയേണ്ടിവരിക. പിഴയടക്കുകയാണെങ്കിൽ ആ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ശിക്ഷാവിധിയിൽ പറയുന്നു. പെരിന്തൽമണ്ണ പൊലിസ് ഇൻസ്‌പെക്ടറായിരുന്ന ടി.എസ് ബിനു, സബ് ഇൻസ്‌പെക്ടറായിരുന്ന പി. സദാനന്ദൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ ആർ. മധുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
Location :
Malappuram,Malappuram,Kerala
First Published :
February 22, 2024 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ഒമ്പത് വർഷം കഠിനതടവ്