കൊല്ലത്തെ കുട്ടിയുടെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ല; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിത്തിരിവില്‍. കുട്ടിയെ തട്ടിക്കൊണ്ട് പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പണമാണ് ലക്ഷ്യമിട്ടത് എന്നതും വലിയ തുക ആവശ്യപ്പെടാതിരുന്നതും വലിയ മനുഷ്യക്കടത്ത് സംഘമല്ല എന്നതിന് സൂചനയായി പൊലീസ് കരുതുന്നു. അതേസമയം കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നു. ഇതനുസരിച്ച് വിദേശത്തുനിന്ന് അടക്കമുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ, കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്നാംദിവസവും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല. കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്.
advertisement
പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെടാന്‍ ഉപയോഗിച്ച ഫോണിന്റെ ഉടമയില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രത്തിന്റെ ചുവടുപിടിച്ച് ചിലരെ ചോദ്യംചെയ്തിരുന്നെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന അബിഗേലിനെ തിങ്കളാഴ്ച വൈകിട്ടാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.
Location :
Kollam,Kollam,Kerala
First Published :
November 30, 2023 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്തെ കുട്ടിയുടെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ല; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്