Ambalamukku Murder | ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയെത്തി; കഴുത്തറത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതോടെയാണ് ചെടിയ്ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ കണ്ടത്.
തിരുവനന്തപുരം: അമ്പലംമുക്ക് കൊലപാതക കേസ്(Ambalamukku Murder Case) പ്രതി രാജേന്ദ്രന്‍ ലോക്ഡൗണ്‍ ദിനത്തില്‍ പുറത്തിറങ്ങിയത് മോഷണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. അതേസമയം മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നുകൊണ്ടായിരുന്നു പ്രതി അമ്പലംമുക്കില്‍ നിന്ന് ചെടിവില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്.
ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതോടെയാണ് ചെടിയ്ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനെ വിനീതയുടെ അടുത്തേക്ക് രാജേന്ദ്രന്‍ എത്തിയത്. എന്നാല്‍ രാജേന്ദ്രന്റെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.
വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം പ്രതി തൊട്ടടുത്തുള്ള ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. മാലപൊട്ടിക്കുന്നത് പതിവാക്കിയ രാജേന്ദ്രന്‍ മോഷണ ശ്രമത്തിനിടെ തന്നെ എതിര്‍ത്താല്‍ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
advertisement
പേരൂര്‍ക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകം നടത്തുന്നതിനിടെ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇത് കാണിച്ചാണ് അവധി ചോദിച്ചത്. പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടന്നത്. ഹോട്ടല്‍ ജീവനക്കാരനായ രാജേന്ദ്രന്‍ ഒരു മാസം മുമ്പാണ് പേരൂര്‍ക്കടയില്‍ എത്തിയത്.
കൊലപാതകത്തിനിടെ പ്രതി മോഷ്ടിച്ച വിനീതയുടെ മാലയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. സ്വര്‍ണമാല എന്തു ചെയ്തു എന്നതു സംബന്ധിച്ച് വ്യത്യസ്ത മൊഴിയാണ് ഇയാള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
advertisement
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, അമ്പലമുക്കില്‍ നിന്നും ഓട്ടോയില്‍ കയറി മുട്ടടയില്‍ ഇറങ്ങിയ പ്രതി ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുകയും തുടര്‍ന്ന് ഉള്ളൂരില്‍ ഇറങ്ങി പേരൂര്‍ക്കടയിലേക്ക് ഓട്ടോയില്‍ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
advertisement
ഒമ്പത് മാസം മുമ്പാണ് വിനീത ചെടി വില്‍പന കടയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഉടമ വിനീതിയെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Location :
First Published :
February 11, 2022 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ambalamukku Murder | ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയെത്തി; കഴുത്തറത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു


