അയല്‍ക്കാരന്‍റെ ഓട്ടോ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് വീണ് മോഷ്ടാക്കള്‍ക്ക് പരിക്ക്. കൊല്ലം അഞ്ചല്‍ ഉള്ളന്നൂര്‍ സ്വദേശി ബിജുവിന്‍റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി സംഘം മോഷ്ടിച്ചത്. അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍ (26), ഏറം ലക്ഷംവീട് കോളനിയില്‍ അനീഷ് (25) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.ബിജുവിന്റെ അയല്‍വാസികളാണ് ഇവര്‍.
മോഷ്ടിച്ച ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോകുന്നതിനിടെ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിനു സമീപത്ത് നിന്ന് ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈല്‍ ഫോണും സംഘം മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപ്പെടുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.
read also- CCTV theft | മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ
അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് മൂവരെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ അരുണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ കാണാനില്ലെന്ന ബിജുവിന്‍റെ പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപകട വിവരം അറിഞ്ഞത്. കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളില്‍ രണ്ടുപേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ പോലീസ് നിരീക്ഷണത്തിലാണ്.
read also -Theft | യുവതി ജ്വല്ലറിയില്‍ കോളേജ് യൂണിഫോമിലെത്തി; കവര്‍ന്നത് കാല്‍ ലക്ഷം
ഓട്ടോറിക്ഷ ആക്രിക്കടയിലെത്തിച്ച് പൊളിച്ച് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടാക്കള്‍ക്കെതിരെ അഞ്ചല്‍, ചടയമംഗലം പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനില്‍ കേസുകള്‍ നിലവിലുണ്ട്. അഞ്ചല്‍ എസ്.എച്ച്.ഒ ഗോപകുമാര്‍, എസ്.ഐ ജോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്.ഐ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Arrest | ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ
ഓണ്‍ലൈന്‍ ഫുഡ് വിതരണത്തിൻ്റെ (Online Food Delivery) മറവിൽ മയക്കുമരുന്ന് വില്‍പ്പന (Drug Sale) നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) ആണ് എംഡിഎംഎയുമായി (MDMA) എക്സൈസിൻ്റെ (Excise) പിടിയിലായത്.
ഒരു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നതിനിടെ അതിവിദഗ്ധമായാണ് ഇയാള്‍ സമപ്രായക്കരായ യുവാക്കളെയും യുവതികളെയും കെണിയിലാക്കിയിരുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിക്കുമ്പോൾ അവ എത്തിക്കേണ്ട സ്ഥലം വ്യക്തമല്ലെന്നും പറഞ്ഞ് പ്രതി തൻ്റെ വാട്സാപ്പിലേക്ക് ലൊക്കേഷൻ കൃത്യമായി ഷെയര്‍ ചെയ്യാൻ പറഞ്ഞ് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ നമ്പര്‍ കൈക്കലാക്കും. പിന്നീട് പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു രീതി.
പഠിക്കാൻ കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും, ബുദ്ധി കൂടുതല്‍ വികസിക്കുമെന്നും പറഞ്ഞ് പഠനത്തിന് അല്‍പം പുറകിൽ നിൽക്കുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ തെറ്റിധരിപ്പിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നത്. അര ഗ്രാമിന് 3000 രൂപയാണ് ഇയാള്‍ ഇവരിൽ നിന്നും ഈടാക്കിയിരുന്നത്. ഇത്തരത്തിൽ പ്രതിയുടെ കെണിയില്‍ അകപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസിൻ്റെ ഷാഡോ സംഘം നിരീക്ഷിച്ചുവരുകയായിരുന്നു.
read also- Theft | പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍
തുടർന്ന്, കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ പ്രതി ലഹരി വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. മാരക ലഹരിയിലായിരുന്ന ഇയാളെ എക്‌സൈസ് സംഘത്തിന് പ്രതിയെ പിടികൂടാൻ മൽപ്പിടുത്തം നടത്തേണ്ടി വന്നു.
അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഡ്രഗ്' എന്ന വിളിപ്പേരുള്ള അതിമാരകമായ മെത്തലിൻ ഡയോക്‌സി മെത്താഫിറ്റമിനാണ് ഇയാളുടെ പക്കല്‍ നിന്നും സംഘം പിടികൂടിയത്.
അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരില്‍ നിന്നുമാണ് ഇയാള്‍ക്ക് എംഡിഎംഎ ലഭിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു. വിഷയത്തിൽ സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autorickshaw, Theft