ബെംഗളൂരുവില്‍ കോളേജിലെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റിൽ വിദ്യാര്‍ഥിനി പീഡനത്തിനിരയായി
- Published by:Sneha Reghu
- news18-malayalam
Last Updated:
പീഡന ശേഷം പ്രതി പെണ്‍കുട്ടിയെ വിളിച്ച് ''ഗുളിക ആവശ്യ''മുണ്ടോയെന്ന് ചോദിച്ചതായി എഫ്‌ഐആറില്‍ പറയുന്നു
ബെംഗളൂരുവിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍വെച്ച് വിദ്യാര്‍ഥിനി പീഡനത്തിനിരയായി. സൗത്ത് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. 21കാരനായ പ്രതി ജീവന്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് ബുധനാഴ്ച ഗൗഡയെ കസ്റ്റഡിയില്‍ എടുക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒക്ടോബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് വിദ്യാർഥിനി പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥിനിയും പ്രതിയും നേരത്തെ പരിചയക്കാരായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇരുവരും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നെന്നും എന്നാല്‍ ബാക്ക്‌ലോഗ് ആയതിനാല്‍ ഗൗഡ ഒരു വര്‍ഷം പിന്നോക്കം പോകുകയായിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
സംഭവദിവസം പെണ്‍കുട്ടി ഗൗഡയെ കണ്ടുമുട്ടിയിരുന്നതായും അയാളുടെ പക്കലുള്ള തന്റെ ചില സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഗൗഡ പെണ്‍കുട്ടിയെ പലതവണ വിളിച്ച് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ഗൗഡയുടെ അടുത്തെത്തിയപ്പോള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ലിഫ്റ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആറാമത്തെ നില വരെ ഗൗഡ പെണ്‍കുട്ടിയെ പിന്തുടരുകയും അവിടെ വെച്ച് ആണ്‍കുട്ടികളുടെ ടോയ്‌ലറ്റിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
advertisement
സംഭവത്തിന് ശേഷം അതിജീവത തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് കാര്യം അറിയിച്ചു. ഗൗഡ പിന്നീട് പെണ്‍കുട്ടിയെ വിളിച്ച് ''ഗുളിക ആവശ്യ''മുണ്ടോയെന്ന് ചോദിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.
പീഡനം നടന്ന വിവരം പുറത്തുപറയാന്‍ പെണ്‍കുട്ടി ആദ്യം മടിച്ചതായും എന്നാല്‍ പിന്നീട് മാതാപിതാക്കളെ കാര്യം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം ഹനുമന്തനഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
Location :
Bangalore,Karnataka
First Published :
October 17, 2025 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബെംഗളൂരുവില്‍ കോളേജിലെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റിൽ വിദ്യാര്‍ഥിനി പീഡനത്തിനിരയായി