തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ലൈഫ് മിഷന് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു.ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡിയുടെ നടപടി. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡിയുടെ കൊച്ചി ഓഫീസില്‍ ശിവശങ്കര്‍ ചൊവ്വാഴ്ച ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ഹാജരാവാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും ഹാജരാവാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയത്.
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരുകോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന് ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിത്തിനേയും സന്ദീപിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെയും സംഘം ചോദ്യം ചെയ്തത്. യുണിടാക്കിന് ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്നയുള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ മൊഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.