കൂടുതൽ സ്ത്രീധനം വേണം; വിവാഹ വേദിയിൽ എത്താൻ വിസമ്മതിച്ച് വരൻ; ചെക്കനെ വേണ്ടെന്ന് പെൺവീട്ടുകാർ
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാഹ ദിവസം പെൺകുട്ടിയുടെ പിതാവ് മരിച്ചെന്നും വിവാഹം മാറ്റിവെച്ചതായും വരൻ പ്രചരിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നു.
ഹൈദരാബാദ്: കൂടുതൽ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് വിവാഹ വേദിയിൽ ഇറങ്ങാതെ വരൻ. സ്ത്രീധനം കൂടുതൽ നൽകാതെ വിവാഹ വേദിയിൽ എത്തില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.
ഇരുപത്തിയാറുകാരനായ സയ്യിദ് അസ്മത്ത് എന്നയാളാണ് വരൻ. ഹൈദരാബാദിലെ പഹാദിശരീഫിലിള്ള ബാൻക്വിറ്റ് ഹാളിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി വധുവും വീട്ടുകാരും എത്തിയിട്ടും വേദിയിലേക്ക് വരൻ എത്തിയില്ല. മണിക്കൂറുകളോളം വരനു വേണ്ടി പെൺകുട്ടിയും വീട്ടുകാരും കാത്തിരുന്നു.
വരൻ എത്താത്തതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവാഹത്തിന് മുമ്പ് വരൻ നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ഒടുവിൽ വിവാഹം നിശ്ചയിച്ചതോടെ അസ്മത്ത് സ്ത്രീധനവും വീട്ടുസാധനങ്ങളും ആവശ്യപ്പെട്ടു തുടങ്ങി.
advertisement
വിവാഹത്തിന് മുമ്പുള്ള പാർട്ടിയിലും വരൻ പങ്കെടുത്തിരുന്നില്ല. ഇത് ചോദിച്ചപ്പോൾ വിവാഹത്തിന് എന്തായാലും എത്തുമെന്നും പെൺകുട്ടിയെ വിവാഹം ചെയ്യുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതിനിടയിൽ വിവാഹ ദിവസം പെൺകുട്ടിയുടെ പിതാവ് മരിച്ചെന്നും വിവാഹം മാറ്റിവെച്ചതായും ഇയാൾ പ്രചരിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നു.
വരനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
മറ്റൊരു സംഭവത്തിൽ, ദുരഭിമാനക്കൊലയെന്ന് കരുതുന്ന സംഭവത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. രാജസ്ഥാൻ ദൗസ സ്വദേശിനിയായ പിങ്കി സൈനി എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനായിരുന്നു പിങ്കിയുടെ വിവാഹം. വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച യുവതി കാമുകനായ രോഷൻ മഹാവർ എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഇയാൾ ദളിത് വിഭാഗക്കാരനായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഒന്നിച്ച് ജീവിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഇവര്‍ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. ഒപ്പം സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
advertisement
യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി, സുരക്ഷ ഒരുക്കാൻ അശോക് നഗർ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് പിങ്കിയും റോഷനും ദൗസയിലെ റോഷന്‍റെ വീട്ടിൽ മടങ്ങിയെത്തി. ഇതറിഞ്ഞ യുവതിയുടെ വീട്ടുകാർ പിങ്കിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം. ഇതിന് പിന്നാലെ തന്നെ റോഷൻ പരാതിയുമായി പൊലീസിനെ സമീപിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ പിങ്കിയുടെ പിതാവ് താൻ മകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതംനടത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹവും പൊലീസ് കണ്ടെടുത്തു.
advertisement
ദുരഭിമാന കൊലപാതകങ്ങൾക്കെതിരെ നിയമം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം മുതൽ വധശിക്ഷ വരെയാണ് ശിക്ഷ ലഭിക്കുക.
Location :
First Published :
March 11, 2021 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടുതൽ സ്ത്രീധനം വേണം; വിവാഹ വേദിയിൽ എത്താൻ വിസമ്മതിച്ച് വരൻ; ചെക്കനെ വേണ്ടെന്ന് പെൺവീട്ടുകാർ