വ്യാജ അഭിഭാഷക സെസി സേവ്യറിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല; ജാമ്യഹർജി 30ലേക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
വഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് സെസ്സി സേവ്യർ വാദിച്ചു. മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.
തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് സെസ്സി സേവ്യർ വാദിച്ചു. മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷൻ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു. ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിലെ വകുപ്പുകൾ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകൾ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.
advertisement
മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻറോൾമെൻ്റ് നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തിയത്.
ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ്റെ കീഴിൽ രണ്ട് വർഷം മുമ്പാണ് സെസ്സി ഇന്റേൺഷിപ്പിനായി എത്തുന്നത്. പഠനം പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിൻ്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി കേസുകളിൽ കമ്മീഷൻ അംഗമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്.
advertisement
തിരവനന്തപുരം സ്വദേശിനിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ് നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
അംഗത്വം നേടാൻ വ്യാജ അഭിഭാഷക സമർപ്പിച്ച രേഖകൾ ബാർ അസോസിയേഷൻ പൊലീസിന് കൈമാറിയിരുന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതടക്കം മിനിറ്റ്സ് ഉൾപ്പെടെ ഹാജരാക്കി. സെസിയുടെ വീട്ടിൽ നോർത്ത് സി.ഐ. കെ.പി. വിനോദ്കുമാറിൻെറ നേതൃത്വത്തിൽ പരിശോധന നടത്തി ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതിൻെറ സർട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തിരുന്നു.
advertisement
ഇതിനിടെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതറിഞ്ഞ് നാടകീയമായി മുങ്ങിയിരുന്നു. രക്ഷപ്പെടാൻ അഭിഭാഷകരടക്കമുള്ളവരുടെ സഹായവും ലഭിച്ചു. ഇതിനുപിന്നാലെ ബാർ അസോസിയേഷൻ യോഗം ചേർന്ന് വ്യാജ അഭിഭാഷകയുടെ കേസിൽ അഭിഭാഷകർ ഹാജരാകരുതെന്ന് തീരുമാനിച്ചു.
സെസി സേവ്യറുടെ വക്കാലത്ത് ആലപ്പുഴ ബാർ അസോസിയേഷനിലെ ആരും ഏറ്റെടുക്കരുതെന്ന് ജനറൽ ബോഡി യോഗം കർശന നിർദേശം നൽകി. വക്കാലത്തെടുക്കുന്നവരെ അസോസിയേഷനിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.
Location :
First Published :
Aug 12, 2021 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ അഭിഭാഷക സെസി സേവ്യറിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല; ജാമ്യഹർജി 30ലേക്ക്







