കൊച്ചി: വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത ശേഷം അടിച്ചു കൊന്ന് കടലിലെറിഞ്ഞ സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് എ കെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ബുധനാഴ്ചയാണ് വളർത്തുനായയെ കൊന്ന് കടലിലെറിഞ്ഞത്. ക്രൂര കൃത്യം മൊബൈലിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊല്ലപ്പെട്ട നായയുടെ ഉടമ ക്രിസ്തുരാജ് നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരിൽ ഒരാളെ നായ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഇന്നലെ ഉയർന്നിരുന്നു.
അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം വ്യാപകമായത്. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം.
കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം.
നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. അക്രമത്തിന്റെ വീഡിയോ സംഘത്തിലെ ഒരു യുവാവ് തന്നെ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മൃഗസ്‌നേഹികളില്‍ നിന്ന് അടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.