കൊച്ചി: വീടിനു സമീപം ഭാര്യയെ കൊന്ന് കുഴിച്ചിട്ടയാൾ ഒന്നര കൊല്ലത്തിനു ശേഷം പിടിയിൽ. എറണാകുളം എടവനക്കാടാണ് സംഭവം. ഒന്നര വർഷമായി കാണാനില്ലെന്ന് പരാതി നൽകിയ ഭാര്യയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തു നിന്നും പുറത്തെടുത്തത്. സംഭവത്തിൽ വാചാക്കൽ സജീവനാണ് പൊലീസ് പിടിയിലായത്.
സജീവന്റെ ഭാര്യ രമ്യ (32) ആണ് കൊല്ലപ്പെട്ടത്. സജീവൻ രമ്യയെ കൊന്ന് വീട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
രമ്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും കാട്ടി സജീവൻ പൊലീസീൽ പരാതി നൽകിയിരുന്നു. സജീവൻ നൽകിയ മൊഴികളിൽ തോന്നിയ വൈരുദ്ധ്യമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
കേസന്വേഷണത്തിൽ സജീവൻ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പൊലീസ് സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സജീവൻ ഭാര്യയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.
ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.
എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അയൽവാസികൾക്കടക്കം യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സജീവന്റെ പെരുമാറ്റം. ഭാര്യയെ കാണാനില്ലാത്തതു പോലെയാണ് ഇയാൾ പെരുമാറിയതെന്ന് അയൽവാസികളും പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.