'നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'; സഹോദരിയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി IAS ഓഫീസർ
- Published by:Arun krishna
- news18-malayalam
Last Updated:
കോതനല്ലൂർ സ്വദേശിനി ആതിര (26)യുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു
കോട്ടയം: കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക കുറിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസ്. മരിച്ച യുവതിയുടെ സഹോദരീ ഭര്‍ത്താവാണ് ആശിഷ് ദാസ്. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെതെന്ന് ആശിഷ് ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘പ്രിയപ്പെട്ടവളെ ഞാന്‍ നിനക്ക് വാക്കുതരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ഈ ദുര്‍വിധി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത്’ എന്നാണ് ആശിഷ് കുറിച്ചത്.
മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസ് നേടി ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആളാണ്.
കോതനല്ലൂർ സ്വദേശിനി ആതിര (26)യുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. ഇന്നലെ രാവിലെ ആറരയോടെയാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ ഈ കുട്ടിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്.
advertisement
പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഈ പെൺകുട്ടി ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
advertisement
പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.
Location :
Kottayam,Kottayam,Kerala
First Published :
May 02, 2023 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'; സഹോദരിയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി IAS ഓഫീസർ