ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
ബെംഗളുരു: ഡെലിവറി ബോയിയെ പിന്തുടർന്ന് മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25നാണ് സംഭവം. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അഞ്ചുവർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.
ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവത്തിൽ ദമ്പതികളോട് മാറ്റു പറഞ്ഞ് ബൈക്കോടിച്ച് പോയി. എന്നാൽ കുപിതനായ മനോജ് കുമാർ വണ്ടി യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
advertisement
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ദർശൻ മരിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സ്വാഭാവിക റോഡപകട മരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്.
ദർശന്റെ സഹോദരിയാണ് മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെ പി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശന്റേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്.
അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് ദമ്പതികൾ ബൈക്ക് യാത്രക്കാരനുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ബൈക്കിലിടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ എത്തിയതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
advertisement
ദർശനെ കാറിടിപ്പിക്കുന്ന വേളയിൽ ദമ്പതികൾ മുഖംമൂടി ധരിച്ചിരുന്നു. ദർശനെ കാറിടിപ്പിക്കുന്ന സമയത്ത് താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മനോജ് കുമാർ പോലീസിനോട് പറഞ്ഞത്. കാറിന്റെ ഭാഗങ്ങൾ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ട്. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
Summary: A Malayali Kalaripayattu instructor and his wife have been arrested for allegedly deliberately hitting and fatally running over a delivery boy with their car after following him. The incident occurred on October 25. The victim was Darshan (24), a resident of Kempattahalli, who was tragically killed. The arrested individuals are Manoj Kumar (32), a native of Malappuram, and his wife, Aarti Sharma (30), a native of Jammu and Kashmir. They have been remanded to 14 days of judicial custody.
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
October 30, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ


