ബീജിംഗ്: സഹപ്രവർത്തകയോടുള്ള പ്രതികാരത്തിന് കിന്റർഗാർട്ടനിലെ 25 കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നല്കിയ അധ്യാപികയ്ക്ക് ചൈനയിൽ വധശിക്ഷ. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ അധ്യാപിക നൈട്രൈറ്റ് കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചിരുന്നു. മധ്യ ചൈനയിലെ കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഹെനാൻ പ്രവിശ്യയിലെ ജിയാസുവോ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ശിക്ഷ വിധിച്ചത്. കൊലയാളി വാങ് യുന്റെ പ്രവൃത്തി നിന്ദ്യവും ദുഷിച്ചതുമാണെന്ന് വിധിന്യായത്തിൽ കോടതി വിശേഷിപ്പിച്ചു. നിയമപ്രകാരമുള്ള കഠിനമായി ശിക്ഷ തന്നെ നൽകണമെന്നും കോടതി പ്രസ്താവിച്ചു.
കുട്ടികളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്നതിനെ ചൊല്ലി വാങ് യുൻ സഹ അധ്യാപികയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരത്തിനാണ് കുട്ടികൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്തിയത്. 2017 മാർച്ച് 27നാണ് സംഭവം ഉണ്ടായത്.
വാങ് യുനുമായി വാക്കുതർക്കത്തിലേർപ്പെട്ട അധ്യാപികയുടെ കുട്ടികൾക്കുള്ള ഭക്ഷണത്തിലാണ് ഇവർ നൈട്രേറ്റ് കലർത്തി നൽകിയത്. ഇതിനായി ഓൺലൈൻ വഴിയാണ് ഇവർ നൈട്രൈറ്റ് വാങ്ങിയത്. ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും ബോധക്ഷയവും സംഭവിച്ചിരുന്നു.
2017 ഫെബ്രുവരിയിൽ ഭർത്താവിന് നൈട്രൈറ്റ് കലർത്തി നൽകിയ സംഭവത്തിൽ വാങ് പിടിക്കപ്പെട്ടിരുന്നു. ഭർത്താവിന്റെ ഗ്ലാസിൽ നൈട്രൈറ്റ് ഒഴിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
നൈട്രൈറ്റ് വിഷമുള്ളതാണെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്. രാസവളങ്ങൾ, ഭക്ഷ്യസംരക്ഷണം, യുദ്ധോപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയിൽ പോലും ഇത് ഉപയോഗിക്കുന്നുണ്ട് . നൈട്രൈറ്റ് ഉയർന്ന അളവിൽ എത്തിയാൽ മനുഷ്യശരീരത്തിൽ നിന്ന് ഓക്സിജൻ ശരിയായി ആഗിരണം ചെയ്യുന്നതിൽ നിന്ന് ഇത് ശരീരത്തെ തടയുന്നുവെന്നും ഇത് വ്യക്തമാക്കുന്നു .
ചൈനയിൽ കിന്റർഗാർട്ടെനിലെ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇതാദ്യമായിട്ടല്ല. വടക്കൻ ചൈനയിൽ കുഞ്ഞുങ്ങളെ ദ്രോഹിച്ച കിന്റർഗാർട്ടനിലെ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 നവംബറിൽ ക്ലാസ്സിലെ നാല് കുട്ടികളെ സൂചി ഉപയോഗിച്ച് കുത്തിയതിന് ബീജിംഗ് കിന്റർഗാർട്ടൻ അധ്യാപികയ്ക്ക് 18 മാസം തടവ് ശിക്ഷ ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Death Penalty