കൊല്ലത്ത് യുവതിയെ കാർകയറ്റി കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും പിടിച്ചവർക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കിയത് അപകടത്തിനുശേഷം
കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങളിൽ പിന്തുടർന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.
അതേസമയം അപകടം നടന്ന സമയം കാറിന്റെ ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിഞ്ഞിരുന്നു,
അപകടത്തിനു ശേഷമാണ് കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കിയത്. KL 23 Q 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) കൊല്ലപ്പെട്ടത്.
കാറിന്റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 16 മുതൽ 1 വർഷത്തേക്കാണ് പുതിയ പോളിസി.
advertisement
പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സൽക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കേസിൽ റിമാൻഡിൽ കഴിയുന്ന യുവ ഡോക്ടർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കാർ ഓടിച്ചിരുന്ന അജ്മലിനെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ചു പോകാൻ നിർബന്ധിച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്.
Location :
Kollam,Kollam,Kerala
First Published :
September 18, 2024 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് യുവതിയെ കാർകയറ്റി കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും പിടിച്ചവർക്കെതിരെ കേസ്