കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മിഷൻ സി.ഇ.ഒ യു.വി ജോസിനെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും ഒൻപത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം എൻഫോഴ്സ്മെന്റ് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പവും അല്ലാതെയുമായിരുന്നു ചോദ്യം ചെയ്യൽ. കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഒട്ടേറെ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം.
ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടുകളെക്കുറിച്ച് ശിവശങ്കരനും ധാരണ ഉണ്ടായിരുന്നുവെന്നാണ് ഇ.ഡി.യ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. യു. എ. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരന് നൽകാനായി കരിഞ്ചന്തയിൽ ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റിയത് ഫെമ - ഫെറ നീയമങ്ങളുടെ ലംഘനമാണ്. നികുതി അടയ്ക്കാത്ത ഈ പണം കള്ളപ്പണമാണെന്നാണ് ഇ.ഡി.യുടെ നിഗമനം. ശിവശങ്കറിന് കൈമാറിയ മൊബൈൽ ഫോൺ പദ്ധതി ഇടപാടിലെ കോഴയാണെന്നും ഇ.ഡി. വിലയിരുത്തുന്നു. ഈ ഫോൺ കൈമാറുമ്പോൾ യൂണിടാക്ക് ഉടമയിൽ നിന്ന് ലഭിച്ചതാണെന്നും ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നെന്നും മൊഴിയുണ്ട്.
ചോദ്യം ചെയ്യലിനു ശേഷം ആദ്യം യുവി ജോസിനെയും അരമണിക്കൂറിന് ശേഷം സന്തോഷ് ഈപ്പനെയും ഇഡി വിട്ടയച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കമ്മീഷൻ നൽകിയെന്നാണ് സന്തോഷ് ഈപ്പന്‍റെ മൊഴി. കമ്മീഷൻ നൽകിയ ശേഷമാണ് എം ശിവശങ്കറുമായി കൂടിക്കാഴ്ച നടത്താൻ സ്വപ്ന അവസരമൊരുക്കിയതെന്നും സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഡാലോചന നടന്നതെന്നാണ് ഇ.ഡിയുടെ നിഗമനം.
യൂണിടാക്കിന് കരാർ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്ന സുരേഷിന്‍റെയും സംയുക്ത ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ പണം ശിവശങ്കറിൻ്റേത് കൂടിയാണോയെന്ന് കണ്ടെത്താനാണ് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.