Heroin|ഒരു കുപ്പിയ്ക്ക് ആയിരം രൂപ; ചെറുകുപ്പികളില്‍ നിറച്ച് വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
കുപ്പിയൊന്നിന് ആയിരം രൂപ നിരക്കില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തിവരികയായിരുന്നു ഇയാൾ.
കൊച്ചി: ചില്ലറ വില്‍പ്പനയ്ക്കായി ചെറു കുപ്പികളിൽ നിറച്ച ഹെറോയിന്‍ (Heroin) മയക്കുമരിന്നുമായി കോതംമംഗലത്ത് അതിഥി തൊഴിലാളി (Migrant worker) പിടിയിൽ. നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന ആസം സ്വദേശി അബ്ദുൾ റഹിം ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഇരുപ്പത്തിയൊന്ന് ചെറു കുപ്പികളിലായി നിറച്ച ഹെറോയിന്‍ പിടിച്ചെടുത്തു. കുപ്പിയൊന്നിന് ആയിരം രൂപ നിരക്കില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തിവരികയായിരുന്നു ഇയാൾ.
ആസാമില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി മടങ്ങി വന്നത്. ആറുമാസമായി നെല്ലിക്കുഴിയിലാണ് താമസിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റൂറല്‍ ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശനമായ പരിശോധനകള്‍ തുടര്‍ന്നുവരികയാണ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നും രണ്ടരലക്ഷത്തോളം രൂപ വിലമതിയ്ക്കുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയിലായിരുന്നു.
മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് (Police) അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 23 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തു. റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍കാല കുറ്റവാളികളേയും സമാന കേസുകളില്‍ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു.
advertisement
ഒരാഴ്ച മുമ്പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയത്. അതിഥി തൊഴിലാളികളുടെ ഇടയില്‍ വില്‍പ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്.
എറണാകുളം റൂറല്‍ ജില്ലയില്‍ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് നടത്തി വന്ന സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി ചെറായി ബീച്ച് റോഡ് ജംഗ്ഷനില്‍ വച്ച് മുനമ്പം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ 173 ഗ്രാം ഹാഷിഷ് ഓയിലുമായി 3 പേരെ അറസ്റ്റ് ചെയ്തു.
advertisement
കോട്ടുവള്ളി വാണിയക്കാട് കുട്ടന്‍തുരുത്ത് ഭാഗത്ത് അതുല്‍ (24), കുഴുപ്പിള്ളി മുനമ്പം ബീച്ച് ഭാഗത്ത് കുരിശിങ്കല്‍ വീട്ടില്‍ ഷിന്റ്റോ (28), മുനമ്പം ബീച്ച് ഭാഗത്ത് പടമാട്ടുമ്മല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ നോയല്‍ (22) എന്നിവരാണ് അറസ്റ്റിലായത് . ഇവര്‍ സഞ്ചരിച്ചുവന്ന കാറിന്റെ സീറ്റിനടിയിലാണ് ഹാഷിഷ് ഓയില്‍ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി സൂക്ഷിച്ചുവച്ചിരുന്നത് .
advertisement
എറണാകുളം റൂറല്‍ ജില്ലയില്‍ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്‌പെഷ്യല്‍ഡ്രൈവില്‍ അമ്പത്തിരണ്ട് കേസുകള്‍. രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 9 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടക്കുകയാണ്.ഡ്രൈവിന്റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവില്‍പ്പന, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയില്‍ മുന്‍ കാലങ്ങളില്‍ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിനും സൈബര്‍ പോലീസ് സ്റ്റേഷനും നിര്‍ദ്ദേശവും നല്‍കിയിരുന്നു.
Location :
First Published :
January 28, 2022 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Heroin|ഒരു കുപ്പിയ്ക്ക് ആയിരം രൂപ; ചെറുകുപ്പികളില്‍ നിറച്ച് വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ