Walayar| വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; എസ് പി സോജനെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന രീതിയിലായിരുന്നു എം ജെ സോജന്റെ പ്രതികരണം.
പാലക്കാട്: വാളയാർ കേസ് (Walayar Case) മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി എം ജെ സോജനെതിരെ ക്രിമിനൽ കേസ്. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന മോശം പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ പോക്സോ കോടതി ഉത്തവിട്ടത്.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന രീതിയിലായിരുന്നു എം ജെ സോജന്റെ പ്രതികരണം. പീഡനം പെൺകുട്ടികൾ ആസ്വദിച്ചിരുന്ന എന്ന മട്ടിൽ അദ്ദേഹം മാധ്യമങ്ങളിൽ സംസാരിച്ചിരുന്നുവെന്നാണ് അമ്മ പരാതിയിൽ പറയുന്നത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
advertisement
മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
advertisement
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി എം ജെ സോജന് നൽകി. പിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. വാളയാര്‍ എസ്ഐ പി സി ചാക്കോയ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു.
advertisement
ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞത്. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി വന്നു. മൂന്നാം പ്രതിയെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ മറ്റു രണ്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു.
advertisement
2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.
Location :
First Published :
May 11, 2022 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Walayar| വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; എസ് പി സോജനെതിരെ കേസ്