കൊച്ചി: മോഡലുകളുടെ അപകടമരണ കേസിലെ (Kerala models' death) പ്രതികൾക്കെതിരെ പോക്‌സോ (POCSO) കേസ്. കൊച്ചിയിലെ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഷൈജുവിന്റെ സുഹൃത്തായ മറ്റൊരു യുവതിയും കേസില്‍ പ്രതിയാണ്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മെട്രോ സി ഐ അനന്തലാല്‍ ആകും കേസ് അന്വേഷിക്കുക.
Also Read-Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെയും നമ്പർ 18 ഹോട്ടൽ ഉടമ റോയിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ലഹരി മരുന്ന് സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കേരളത്തിനകത്തും പുറത്തും ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു. ഇതേ ബന്ധം തന്നെയാണ് നമ്പർ 18 ഹോട്ടലുടമയുമായി ഇയാൾക്ക് ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Also Read-Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം
മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത് നൽകാൻ ശ്രമിച്ചതും പിന്തുടർന്നതും ദുരുദ്ദേശ്യപരമാ യിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹോട്ടൽ ഉടമ റോയിക്കും ഇതെല്ലാം അറിയാമായിരുന്നുവെന്നും ഇവരുട കസ്റ്റഡി അപേക്ഷയിൽ ഉണ്ടായിരുന്നു. സൈജു സാമ്പത്തികമായും പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്ന വിവരവും പൊലീസിനുണ്ട് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വരുമെന്ന് നിഗമനത്തിലായിരുന്നു അന്വേഷണസംഘം. ഇപ്പോൾ വന്നിരിക്കുന്ന പരാതിയും ഈ രീതിയിലാണ് പൊലീസ് കാണുന്നത്.
മോഡലുകൾ കാറപകടത്തിൽ മരിച്ച കേസില്‍ നിര്‍ണായക തെളിവാകും എന്ന് കരുതിയ ഡി വി ആര്‍ ലഭിക്കാത്തത്പൊലീസിന് തിരിച്ചടിയായിരുന്നു. ദിവസങ്ങളോളം മണിക്കൂറുകൾ ആണ് ഡി വി ആറിനായി കായലിൽ തിരച്ചിൽ നടത്തിയത്. ആദ്യദിവസം അഗ്നിശമന സേനയുടെ സ്കൂബ ഡൈവിംഗ് വിഭാഗവും രണ്ടാം ദിവസം പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോസ്റ്റ് ഗാർഡിന്റെ മുങ്ങൽ വിദഗ്ധരും കായലിൽ പരിശോധന നടത്തിയിരുന്നു. ഹാർഡ്ഡിസ്ക് ഉപേക്ഷിച്ചു കളഞ്ഞു എന്ന് പറയുന്ന ഭാഗങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala model, Pocso case