ഭോപ്പാൽ: പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. മധ്യപ്രദേശിലെ എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഉൾപ്പെട്ട പ്രദേശത്തെ വീട്ടിലാണ് സ്പെഷൽ ആംഡ് ഫോഴ്സ് കോൺസ്റ്റബിൾ ജ്യോതി പ്രസാദ് ശര്‍മ്മ (45), ഭാര്യ നീലം (43) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടത്. പ്രതികളെക്കുറിച്ച് ധാരണകളൊന്നുമില്ലെങ്കിലും സംഭവശേഷം കാണാതായ ഇവരുടെ പതിനേഴുകാരിയായ മകളെയും ആൺസുഹൃത്തിനെയും ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. വീടിനുള്ളിൽ നിന്നും അലർച്ചയും ബഹളവും ഒക്കെ കേക്കുമ്പോഴും ഇവരുടെ പ്രായപൂർത്തിയാകാത്ത മകൾ വീടിന് പുറത്ത് ചുറ്റിത്തിരിയുന്നത് കണ്ടാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. 'ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് വീടിനുള്ളിൽ നിന്നും ബഹളം കേട്ടുകൊണ്ടിരിക്കെ ഇവരുടെ മകൾ വീടിന് പുറത്ത് ചുറ്റിത്തിരിയുകയായിരുന്നു. അയൽവാസികളും വീടിന് സമീപത്ത് തന്നെയായി താമസിക്കുന്ന കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും കാര്യങ്ങൾ തിരക്കിയപ്പോഴും മാതാപിതാക്കൾ തമ്മിൽ വഴക്കിടുകയാണെന്നാണ് പെണ്‍കുട്ടി മറുപടി നൽകിയത്' എഎസ്പി പ്രശാന്ത് ചൗബെ അറിയിച്ചു.
പിന്നീടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തുന്നത്. കൂർത്ത ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. സംഭവശേഷം പെൺകുട്ടിയെയും ആൺസുഹൃത്തിനെയും കാണാതായതോടെയാണ് കൃത്യത്തിൽ ഇവരുടെ പങ്ക് പൊലീസ് സംശയിക്കുന്നത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും എഎസ്പി വ്യക്തമാക്കി. ഒരുമാസം മുമ്പ് മകളുടെ സുഹൃത്തായ യുവാവും ജ്യോതി പ്രസാദും തമ്മിൽ വലിയ തർക്കം നടന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ സംഭവം കൊണ്ട് കൂടിയാണ് മകളും സുഹൃത്തും സംശയനിഴലിലെത്തിയിരിക്കുന്നത്.
ജ്യോതിപ്രസാദിന്‍റെയും ഭാര്യയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.