എറണാകുളത്ത് സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്ത്തി 20 ലക്ഷം കവർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ബൈക്കിലെത്തിയ രണ്ടുപേര്‍ സ്കൂട്ടറിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ച് കത്തിയെടുത്ത് വയറ്റിൽ കുത്തിവീഴ്ത്തുകയായിരുന്നു
കൊച്ചി: എറണാകുളം കാലടിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്കൂട്ടറിൽ പോവുകയായിരുന്നയാളെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു. പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജർ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
വൈകിട്ട് 5.30ഓടെയാണ് സംഭവം. വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചൻ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ചെങ്ങലിൽ തന്നെയാണ് ഉടമയുടെ വീട്.
അവിടെയെത്താറായപ്പോൾ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്റെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ചു. തുടർന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റിൽ കുത്തി. മൂന്ന് തവണ കുത്തേറ്റ് തങ്കച്ചൻ താഴെ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണമെടുത്ത് അക്രമികൾ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
രക്തം വാർന്ന നിലയിൽ തങ്കച്ചൻ റോഡിൽ കിടക്കുന്നത് കണ്ടവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. രണ്ടംഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 20 ലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. പ്രതികൾ രക്ഷപ്പെട്ടിരിക്കാനുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Location :
Kalady,Ernakulam,Kerala
First Published :
December 27, 2024 9:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളത്ത് സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്ത്തി 20 ലക്ഷം കവർന്നു