വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തും ഗുഡാലോചന നടന്ന ഇടങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ റിമാൻഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ ഷജിത്, നജീബ്, അജിത്, സതി മോൻ, സജീവ്, സനൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തും ഗുഡാലോചന നടന്ന ഇടങ്ങളിലുമെത്തിച്ച് തെളിവെടുക്കും.
രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പം ആറു പേർ കൂടി സംഭവസ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ് എന്നിവരുടെ സുഹൃത്തുക്കളായ അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഹഖിനും മിഥിലാജിനും വെട്ടേറ്റതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. കൊല നടക്കുമ്പോൾ 12 പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ 10 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് പരുക്കുണ്ട്. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നിർണായക വിവരങ്ങൾ പുറത്തുവന്നത്.
advertisement
ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലെ രണ്ടാം പ്രതി അന്‍സറിനെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. അതേസമയം അന്‍സര്‍ അക്രമം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. എന്നാല്‍ അന്‍സര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തില്‍ കേസിലെ അന്‍സറിന്‍റെ പങ്കിനെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Location :
First Published :
September 07, 2020 8:37 PM IST