Siddique: സുപ്രീംകോടതി നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
ന്യൂഡൽഹി: ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.
അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ധിഖിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്.
ഹൈക്കോടതിയിൽ തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകൻ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ധ ഖ് കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയ ഹാജരായി. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരായി.
advertisement
അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ടിയെ സന്ദർശിച്ച് സിദ്ധിഖിന്‍റെ കേസുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സിദ്ധിഖിന്‍റെ മകന്‍ ഷഹീനെയും സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഉപ്പ എവിടെയെന്ന് പറഞ്ഞില്ലെങ്കില്‍ സുഹൃത്തുക്കളെ അറസറ്റ് ചെയ്യുമെന്ന് അന്വേഷ സംഘം ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സിദ്ധിഖിന്‍റെ മകൻ ഷഹീനും രംഗത്തെത്തിയിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല അന്വേഷണ സംഘം അറസ്റ്റിന് നീക്കം തുടങ്ങിയെങ്കിലും, ഇതിന് മുമ്പ് തന്നെ സിദ്ധിഖ് ഒളിവിൽ പോയിരുന്നു. സിദ്ധിഖിനെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കി വിമാനത്താവളങ്ങൾക്ക് കൈമാറിയിരുന്നു.
advertisement
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി.
Location :
New Delhi,Delhi
First Published :
September 30, 2024 1:45 PM IST