കൊച്ചി: പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയിൽ. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ. കോതമംഗലം നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24)നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 7ന് രാവിലെ ആറരയോടെ കുന്നത്തേരി ഭാഗത്ത് വച്ച് ഫൈസലിനെ പിടികൂടാൻ ചെന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എ.എസ്.ഐ. അബ്ദുൽ സത്താർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ മനാഫ് എന്നിവരെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെല്ലിമോളം ഭാഗത്തുനിന്നും പ്രതിയെ സാഹസികമായി പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിരവധി കേസുകളാണ് തെളിഞ്ഞത്. ജനുവരിയിൽ ഒക്കലിലെ വീട്ടിൽനിന്നും എട്ടു പവൻ സ്വർണം മോഷ്ടിച്ചതും, ഏപ്രിലിൽ കോഴിക്കോട് താമരശ്ശേരി ഭാഗത്തു നിന്ന് കാർ മോഷ്ടിച്ചതും, പള്ളിക്കര വണ്ടർലാ ഭാഗത്തു ഒരു വീട്ടിൽ നിന്നും ലാപ്ടോപ്പും വാച്ചും പണവും മോഷ്ടിച്ചതും ഫൈസലാണെന്ന് സമ്മതിച്ചു.
പോലീസിനെ ആക്രമിച്ചു കടന്നു കളഞ്ഞ ശേഷം കുന്നത്തേരി ഭാഗത്തു നിന്ന് ഒരു സ്കൂട്ടറും, പാലാ ബസ് സ്റ്റാൻഡിൽ നിന്ന് ഒരു ബൈക്കും, നെല്ലാട് ഭാഗത്തുനിന്ന് ഒരു വീട്ടിൽ കയറി മൊബൈൽ ഫോണുകളും മോഷ്‌ടിച്ചത് ഇയാളാണ്. ഇതിൽ താമരശേരിയിൽ നിന്നും മോഷ്ടിച്ച കാർ പരിക്കേറ്റ ഉദ്യോഗസ്ഥർ തന്നെ പിടികൂടിയിരുന്നു.
ചെറുപ്പം മുതൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോതമംഗലത്ത് നടന്ന കൊലക്കേസ് ഉൾപ്പെടെ പതിനഞ്ചോളം കേസുകളുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടജീവിതം നടത്തുന്നതിനുമാണ് മോഷണം ചെയ്തു വരുന്നതെന്ന് പോലീസിനോട് പറഞ്ഞു.
എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, ജോസ്സി എം. ജോൺസൻ, എസ്.സി.പി.ഒമാരായ എം.ബി. സുബൈർ, സി.എസ്. മനോജ് സി.പി. ഒമാരായ ശ്രീജിത്ത് രവി , ജിജുമോൻ തോമസ്, പി.ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Summary: The thief who attacked the police and then escaped got arrested. Upon interrogating him, several cases came to light. Perumbavoor police arrested Mohammad Faisal (24) of Nellikuzhi Olikkal house in Kothamangalamഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.