ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളിലൊരാൾ കിക് ബോക്സർ, ഇടിയേറ്റ് ജസ്റ്റിൻ രാജിന്റെ വാരിയെല്ലുകള്‍ തകർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതികളിൽ ഒരാളായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) കിക് ബോക്സറും ജിം പരിശീലകനുമാണ്. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പൊലീസ് പറയുന്നു
തിരുവനന്തപുരം: വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിൽ ഒരാളായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) കിക് ബോക്സറും ജിം പരിശീലകനും. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പൊലീസ് പറയുന്നു. നേപ്പാളിയായ ദിൽകുമാർ (31) ആണ് മറ്റൊരു പ്രതി. പിടികൂടാനെത്തിയ പൊലീസുകാരെയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ജസ്റ്റിന്‍രാജിന്റെ റസ്റ്ററന്റിലെ തൊഴിലാളികളാണ് രാജേഷും ദിൽകുമാറും. കൊലപാതകത്തിനുശേഷം വാഹനവും പഴ്സും മോഷ്ടിച്ചാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത് . ജസ്റ്റിന്‍രാജ് വന്ന സ്‌കൂട്ടര്‍ കരകുളത്ത് പണയംവെച്ച് പണവുമായാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മരിച്ച ജസ്റ്റിന്‍രാജിന്റെ സുഹൃത്ത് സ്റ്റാന്‍ലിയുടെ വാഹനമാണിത്.
ഇതും വായിക്കുക: തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്ക്
പഴ്സിലുണ്ടായിരുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ ഇത് പരാജയപ്പെട്ടു. നേപ്പാളിയായ ദില്‍കുമാര്‍ ഡല്‍ഹിയിലാണ് താമസം. ജോലിക്കു ചെല്ലാത്തതിനു വഴക്കുപറഞ്ഞതിനുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മ്യൂസിയം സി ഐ വിമല്‍ പറഞ്ഞു. സിപിഎം മുൻ ജില്ലാ സെക്രട്ടറിയും പാറശ്ശാല മുൻ എംഎൽഎയുമായ എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 11, 2025 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളിലൊരാൾ കിക് ബോക്സർ, ഇടിയേറ്റ് ജസ്റ്റിൻ രാജിന്റെ വാരിയെല്ലുകള്‍ തകർന്നു