മലപ്പുറം: കൊളത്തൂരിൽ വൻ ചന്ദനക്കടത്ത് പിടികൂടി. കൊളത്തൂർ സി ഐ സുനിൽ പുളിക്കലും സംഘവുമാണ് കാറിൽ കടത്തുകയായിരുന്ന 102 കിലോ ചന്ദനം പിടികൂടിയത്.
ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മിച്ച് അന്താരാഷ്ട്രവിപണിയില്‍ മൂല്യം കൂടിയ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ ചിലര്‍ ഇതില്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനും രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടർന്ന് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പോലീസ് ചന്ദനം കണ്ടെത്തിയത്.
ആഡംബര കാറിൻ്റെ പിൻ സീറ്റിന് അടിയിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ചന്ദനം ചെറിയ കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി (42), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരെയാണ് കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്.
നാഗർ കോവിലിൽ നിന്നാണ് ചന്ദനം കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മഞ്ചേരിയിലേക്കാണ് ചന്ദനം കൊണ്ടു പോയിരുന്നത്. മോങ്ങത്തെ ഒരാൾക്ക് കൈ മാറാനായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം.
ചന്ദനത്തടി രൂപമാറ്റം നടത്തി വിൽപന നടത്താൻ ആണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കിലോയ്ക്ക് 40,000 രൂപയിൽ അധികം വിലയുണ്ട് ചന്ദനത്തിന് എന്നാണ് പോലീസ് നൽകുന്ന വിവരം.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും .കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ , എസ്ഐ.ശിവദാസന്‍, മുഹമ്മദ് റാഫി,വിജേഷ്, ബിജു, ഷാഹുല്‍ഹമീദ് ,സുബ്രഹ്മണ്യന്‍ ,വിനോദ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.