കോട്ടയം: ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യയ്ക്ക് വഴികാട്ടിയായത് സ്വന്തം അമ്മയെന്ന് സൂചന. പാലാ മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെയാണ് പൊലീസ അറസ്റ്റ് ചെയ്തത്.
യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. പരാതിയില്‍ അന്വേഷണം നടത്തിയ പാലാ പോലീസ് പ്രതിയായ ഭാര്യ ആശാ സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആശ സുഹൃത്തിന് അയച്ച വോയ്സ് മെസേജാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ അമ്മയും അച്ഛന് ഇതേ രീതിയിൽ മരുന്ന് നൽകിയതായാണ് വോയ്സ് മെസേജിൽ പറയുന്നത്. സുഹൃത്ത് ഈ മെസേജ് സതീശിന് കൈമാറുകയായിരുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ആശയുടെ അമ്മയ്ക്കെതിരെയും അന്വേഷണം നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ആശയുടെ സഹോദരിക്കൊപ്പം വിദേശത്താണ് അമ്മയുള്ളത്.
Also Read-
ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; യുവതി പിടിയില്‍
2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കി. സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ച പിടിച്ചതോടെ 2012-ല്‍ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യയുമായി പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നതായി യുവാവ് പറയുന്നു.
Also Read-
വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം ബാക്കി; കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ
പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതോടെ മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ ആണ് യുവാവിന് സംശയം തോന്നിയത്. ഈ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത്.
ഇതിനുപിന്നാലെ കാരണമന്വേഷിച്ച് യുവാവ് രംഗത്തിറങ്ങി. ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്‌സ് ആപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ചപ്പോൾ ആണ് പോലീസിന് കാര്യങ്ങള് ബോധ്യപ്പെട്ടത്. ഇതോടെ ആശയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നാലെ വീട്ടിൽ റെയ്ഡ് നടത്തി മരുന്ന് പിടിച്ചെടുത്തു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.