നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച പെണ്‍ ചീറ്റകളിലൊന്ന് മധ്യപ്രദേശിലെ കുനോയിലുള്ള ദേശീയോദ്യാനത്തിൽ വെച്ച് ചത്തു. നാലര വയസുള്ള സാഷ എന്ന ചീറ്റയാണ് വൃക്ക സംബന്ധമായ അസുഖം മൂലം ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നമീബിയയിൽ എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ ഈ ചീറ്റയ്ക്ക് രോഗം ബാധിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെത്തിക്കുന്നതിനപ മുൻപേ സാഷയ്ക്ക് വൃക്കരോഗം ഉണ്ടായിരുന്നെന്ന് മധ്യപ്രദേശ് വനംവകുപ്പ് തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. എന്നാൽ ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായ നമീബിയ ആസ്ഥാനമായുള്ള എൻജിഒ ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ കൺവീനറായ ലോറി മാർക്കർ ഇതിനോട് വിയോജിച്ച് രംഗത്തെത്തി.
സാഷയുടെ ശരീരത്തിലെ ക്രിയാറ്റിനിൻ അളവ് (വൃക്കകൾ പ്രവർത്തന രഹിതമാകുന്നതിന്റെ സൂചന) 400-ന് മുകളിലായിരുന്നു എന്നും അതാണ് മരണകാരണമായതെന്നുമാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജനുവരി 22-നാണ് സാഷയുടെ രോഗം ഇന്ത്യയിലെ ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തിയത്. സാഷയെ മൂന്ന് മൃഗഡോക്ടർമാർ പരിശോധിച്ചിരുന്നു. പിന്നീട് ക്വാറന്റൈൻ എൻക്ലോഷറിലേക്ക് സാഷയെ പാർപ്പിക്കുകയും ചെയ്തു. ഭോപ്പാലിലെ വാൻ വിഹാർ നാഷണൽ പാർക്കിൽ നടത്തിയ രക്തപരിശോധനയിൽ സാഷയ്ക്ക് വൃക്കയിൽ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.
”കഴിഞ്ഞ രണ്ട് മാസമായി, കുനോയിലെ പല വൈൽഡ് ലൈഫ് ഡോക്ടർമാരും സാഷയെ പരിശോധിച്ചു വരികയാണ്. നമീബിയൻ വന്യജീവി വിദഗ്ധനായ ഡോ. ഇലയ് വാക്കറും ദക്ഷിണാഫ്രിക്കൻ വന്യജീവി വിദഗ്ധനായ ഡോ. അഡ്രിയാൻ ടോർഡിഫും ചേർന്ന് സാഷയെ ചികിത്സിച്ചിരുന്നു. ഫെബ്രുവരി 18-നാണ് വെറ്ററിനറി വിദഗ്ധൻ ഡോ. ലോറി മാർക്കർ ദക്ഷിണാഫ്രിക്കയിൽ 12 ചീറ്റകളുമായി കുനോയിൽ എത്തിയത്. ഇവിടെ എത്തിയ ശേഷം അദ്ദേഹം സാഷയെ പരിശോധിച്ചു. ഇത്രയും ഗുരുതരമായ അസുഖം ഉണ്ടായിരുന്നിട്ടും, ശരിയായ പരിചരണവും ചികിത്സയും നൽകിയതിനാൽ സാഷ താരതമ്യേന ആരോഗ്യവതിയായിരുന്നു. അത് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു”, എന്നും മധ്യപ്രദേശ് വനംവകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
2022 സെപ്തംബർ 17 ന് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണിപ്പോൾ ചത്തത്. ആദ്യ ദിവസങ്ങളിൽ ഇവ ക്വാറന്റൈനിൽ നിരീക്ഷണത്തിൽ ആയിരുന്നു. പിന്നീട് ഇവ ഇന്ത്യയിലെ പരിതസ്ഥിതികളുമായി പൊരുത്തപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു.
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിച്ചിരുന്നു. ഏഴ് ആണ്‍ ചീറ്റകളെയും അഞ്ച് പെണ്‍ ചീറ്റകളെയുമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ചത്. 2009 ൽ ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ പ്രഖ്യാപിച്ചത്. രാജ്യത്ത് ചീറ്റകൾക്കു വംശനാശം സംഭവിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cheetah, Madhya Pradesh