ഈ ആഴ്ചയാണ് ഓൺലൈൻ ഗെയിമിംഗിനെ സംബന്ധിക്കുന്ന കരട് നിയമങ്ങൾ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയത്. സെൽഫ് റെഗുലേറ്ററി ബോഡി, പരാതി പരിഹരിക്കാനുള്ള സംവിധാനം, കെവൈസി മാനദണ്ഡങ്ങൾ എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരടാണ് കേന്ദ്രം പുറത്തിറക്കിയത്. ഇതനുസരിച്ച്, ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ ഒരു സെല്‍ഫ് റഗുലേറ്ററി ബോഡിയില്‍ രജിസ്റ്റര്‍ ചെയ്യണം.
”ഓൺലൈൻ ഗെയിമിംഗ് മേഖല വിപുലീകരിക്കാനും വളരാനും ഞങ്ങൾ ആഗ്രഹിക്കുന്നു; 2025-26 ഓടെ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകുന്ന മേഖലയാണിത്. ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയൊരു പങ്ക് വഹിക്കാനാകും”, എന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
”ഓൺലൈൻ ഗെയിമിംഗിനെ ഒരു ഏകീകൃത നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരുന്ന നിയമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇങ്ങനൊരു നിയമം കൊണ്ടുവന്നതിന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തോടും മന്ത്രിമാരോടും നന്ദി അറിയിക്കുന്നു”, വ്യവസായിയും എപിഎല്ലിന്റെ സഹസ്ഥാപകനും സിഇഒയുമായ സായ് ശ്രീനിവാസ് ന്യൂസ് 18-നോട് പറഞ്ഞു.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിൽ കൂടുതൽ വളർച്ച നേടുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നിറവേറ്റാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഐടി നിയമങ്ങളിലെ ഭേദഗതികളിൽ ഓൺലൈൻ ഗെയിമിംഗിനെയും ഉൾപ്പെടുത്തിയത് സ്വാഗതാർഹമായ മാറ്റമാണെന്നും ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കാൻ കേന്ദ്രം നിയമം കൊണ്ടുവരണം എന്നത് മുൻപേ ഉള്ള ആവശ്യമായിരുന്നു എന്നും വ്യവസായിയും ഖൈതാൻ ആൻഡ് കമ്പനി പാർട്ണറുമായ തനു ബാനർജി പറഞ്ഞു. ഇതിന്റെ ഭാഗമായി മികച്ച പരാതി പരിഹാര സംവിധാനം ആവശ്യമായി വരുമെന്നും തനു കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമിംഗ് വ്യവസായ രംഗത്തുള്ളവർക്കായുള്ള പുതിയ നിയമം സോഷ്യൽ മീഡിയ കമ്പനികൾക്കുള്ള നിയമങ്ങൾക്ക് സമാനമാണെന്നും തനു ബാനർജി കൂട്ടിച്ചേർത്തു. പരാതി പരിഹാര സംവിധാനം, കംപ്ലയൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് ഓഫീസർ എന്നിവരെ നിയമിക്കുന്നത് നല്ല കാര്യമാണെന്നും തനു ബാനർജി പറഞ്ഞു.
ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് സംബന്ധിച്ച് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം നിർദേശിച്ച പുതിയ സെൽഫ് റെഗുലേറ്ററി നിയമം ശരിയായ ദിശയിലേക്കുള്ള ചുവടുവെയ്പാണെന്നും അത് ഈ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും അഥീന ലീഗൽ മാനേജിംഗ് പാർട്ണർ രജത് പ്രകാശ് പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിൽ ഒരു സെൽഫ് റെഗുലേറ്ററി സംവിധാനം കൊണ്ടുവരുന്നത് ഏറെ പ്രശംസനീയമാണെന്ന് ഇക്കണോമിക് ലോസ് പ്രാക്ടീസ് പാർട്ണർ ആദർശ് സോമാനി ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.