ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ആരംഭിച്ച ഓപ്പറേഷൻ കാവേരി എന്ന രക്ഷാദൗത്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുഡാനിലെ സൈന്യവും അര്‍ദ്ധസൈനിക സേനയും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുൻപേ കൂടുതല്‍ പേരെ രക്ഷിക്കാനാണ് ഇന്ത്യന്‍ ദൗത്യസംഘം ശ്രമിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണിത്. രണ്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് സുഡാനിൽനിന്ന് ഇന്ത്യക്കാരെ ജിദ്ദ വഴി തിരിച്ചുകൊണ്ടുവരുന്നത്. 3,500 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്.
സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള പോരാട്ടം നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും വെള്ളം, ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്ത സുഡാനിൽ നിന്ന് റോഡ്, വ്യോമ, കടൽ മാർഗങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വിദേശ രാജ്യങ്ങൾ ശ്രമിക്കുകയാണ്.
#OperationKaveri progresses further.
10th batch of evacuees with 135 passengers onboard IAF C-130J flight departs Port Sudan for Jeddah.
— Arindam Bagchi (@MEAIndia) April 27, 2023
നിരവധി ഇന്ത്യക്കാർ വ്യാപാര ആവശ്യങ്ങൾക്കും തൊഴിലവസരങ്ങൾക്കുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരിൽ നിരവധിയാളുകൾ സുഡാനിലുമുണ്ട്. താഴെപ്പറയുന്ന ജോലികളാണ് പ്രധാനമായും അവർ സുഡാനിൽ ചെയ്യുന്നത്.
Also read-സുഡാനിൽ നിന്ന് ഇന്ത്യ 1100 പൗരന്മാരെ ഒഴിപ്പിച്ചു; ചൈനയും യുഎസും നടപടികൾ ആരംഭിച്ചു
1. കയറ്റുമതി, ഇറക്കുമതി
ഗുജറാത്തിൽ നിന്നുള്ളവരാണ് പ്രധാനമായും സുഡാനിൽ കയറ്റുമതി, ഇറക്കുമതി ബിസിനസ് ചെയ്യുന്ന ഇന്ത്യക്കാർ. അവർ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സുഡാനിലേക്ക് കാർ സ്പെയർ പാർട്സ്, ഇലക്ട്രോണിക്സ് എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ട്. ബജ്‌റ, നിലക്കടല, പരുത്തി, എണ്ണ, സുഡാനീസ് പഞ്ചസാര എന്നിവ കയറ്റുമതി ചെയ്യുന്ന ബിസിനസും ഇവർ ചെയ്യുന്നുണ്ട്. ഈ രംഗത്തെ സുഡാനിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഓറിയന്റ് ഫാൻ.
2. ബ്ലൂ, വൈറ്റ് കോളർ പ്രൊഫഷണലുകൾ (തൊഴിലാളികൾ, മെക്കാനിക്കുകൾ, ടെക്നീഷ്യൻമാർ, എഞ്ചിനീയർമാർ)
കർണാടക, കേരളം, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ആളുകൾ ബ്ലൂ, വൈറ്റ് കോളർ ജോലികൾ തേടി സുഡാനിൽ എത്തുന്നുണ്ട്. 1990-കൾക്ക് ശേഷം സുഡാനിലെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടു. അതിനു ശേഷം നിരവധി ഇന്ത്യക്കാർ സുഹൃത്തുക്കൾ, കുടുംബം, ഏജൻസികൾ എന്നിവർ വഴി മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി സുഡാനിലേക്ക് കുടിയേറി. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ പല മേഖലകളിലും വൈദഗ്ധ്യമുള്ളവരായതിനാൽ അവർക്ക് സുഡാനിൽ നല്ല ശമ്പളവും ലഭിക്കുന്നു. കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, ഐടി കൺസൾട്ടൻസി മുതലായവ സ്ഥാപിച്ചും ഇന്ത്യക്കാർ രാജ്യത്തെ ഐടി മേഖലക്കും കാര്യമായ സംഭാവന ചെയ്യുന്നു.
3. നിർമാണ പ്രവർത്തനങ്ങൾ
1990 കളുടെ അവസാനത്തിൽ നിരവധി ഇന്ത്യക്കാർ സുഡാനിലെ നിർമാണ ബിസിനസ് രംഗത്ത് പ്രവേശിച്ചു. ഇവിടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഇന്ത്യക്കാർ നടപ്പിലാക്കിയിട്ടുണ്ട്.
4. പ്രകൃതി മരുന്ന്
കർണാടകയിലെ ഹക്കി പിക്കി ഗോത്ര സമുദായവും അവരുടെ പരമ്പരാഗത മരുന്നുകളും സുഡാനികൾക്കിടയിൽ ജനപ്രിയമാണ്. ”ഇന്ത്യക്കാരെ സുഡാനികൾ വളരെയധികം ബഹുമാനിക്കുന്നുണ്ട്. അവർ ഇന്ത്യക്കാരെ തങ്ങളുടെ ‘ഗുരു’ ആയി കണക്കാക്കുന്നു. ഇന്ത്യക്കാരാണ് അവരെ കമ്പ്യൂട്ടർ പഠിപ്പിച്ചത്. ഇന്ത്യൻ സർക്കാരാണ് സുഡാനീസ് പോലീസ് സേനയെ പരിശീലിപ്പിച്ചത്. അവർ ഇന്ത്യക്കാരെ ആദരവോടെയാണ് നോക്കിക്കാണുന്നത്”, 1980-കൾ മുതൽ സുഡാനിൽ സ്ഥിരതാമസമാക്കിയ സർദാർ തർസെം സിംഗ് സൈനി പറഞ്ഞു.
സുഡാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രം
സുഡാനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ സമൂഹത്തിന് 150 വർഷത്തോളം നീണ്ട ചരിത്രം പറയാനുണ്ട്. ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്ത ഗുജറാത്തി വ്യാപാരിയായ ലുവ്ചന്ദ് അമർചന്ദ് ഷായാണ് സുഡാനിലെ ആദ്യ ഇന്ത്യൻ വ്യാപാരിയെന്നാണ് പറയപ്പെടുന്നത്. 1860-കളുടെ തുടക്കത്തിലാണ് അദ്ദേഹം സുഡാനിലെത്തിയത്. തന്റെ ബിസിനസ് വികസിച്ചപ്പോൾ, അദ്ദേഹം സൗരാഷ്ട്രയിൽ നിന്ന് തന്റെ ബന്ധുക്കളെയും സുഡാനിലേക്ക് കൊണ്ടുപോയി. തുടർന്ന് അവർ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചു. അങ്ങനെയാണ്. സുഡാനിൽ ഇന്ത്യൻ സമൂഹം വളർന്നതും വികസിച്ചതും. ആദ്യകാലങ്ങളിൽ സുഡാനിലെത്തിയ ഇന്ത്യക്കാരിൽ പലരും ഒംദുർമാൻ, കസ്സല, ഗെദറേഫ്, വാദ് മെദാനി എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയത്.
സുഡാനീസ് സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സംഭാവന നൽകുന്നതു കൊണ്ടു തന്നെ ഇന്ത്യക്കാർ രാജ്യത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്നു. ”സുഡാനികൾ ഇന്ത്യക്കാരെ വളരെയധികം ബഹുമാനിക്കുന്നു. ഇന്ത്യക്കാരെ ഉപദ്രവിക്കരുതെന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആദ്യം ഞങ്ങളുടെ വാഹനവ്യൂഹങ്ങൾ തടഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അവർ അറിഞ്ഞതിന് ശേഷം, ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചു”, ഓപ്പറേഷൻ കാവേരി പദ്ധതി വഴി സുഡാനിൽ നിന്നും രക്ഷിക്കപ്പെട്ട ഇന്ത്യക്കാരിൽ ഒരാളായ പങ്കജ് ചൗബെ പറഞ്ഞു.
2002-ന്റെ രണ്ടാം പകുതിക്കു ശേഷം വർദ്ധിച്ച എണ്ണ ഉത്പാദനം, ഉയർന്ന എണ്ണവില, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വലിയ ഒഴുക്ക് എന്നിവയുടെ പിൻബലത്തിൽ സുഡാൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്നതായാണ് കണ്ടത്. അടിസ്ഥാന സൗകര്യ പദ്ധതികളിലും ഖനനത്തിലും സുഡാൻ നിക്ഷേപം നടത്തി. നിരവധി ഇന്ത്യൻ, റഷ്യൻ കമ്പനികൾ സുഡാനിലെ ഖനന ബിസിനസിൽ ചുവടുറപ്പിച്ചു. ഇരു സർക്കാരുകളും 2009 ൽ എണ്ണ, വാതക മേഖലയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
സുഡാനിലെ കാർട്ടൂമിലെയും അൽബാരയിലെയും പ്രശസ്തമായ രണ്ട് സ്റ്റീൽ സസ്പെൻഷൻ റെയിൽ പാലങ്ങൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ഇവയെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരാണ് 1900-ൽ സുഡാനിലെ വനമേഖല വികസിപ്പിച്ചെടുത്തത് എന്നും രേഖകൾ വ്യക്തമാക്കുന്നു.
1935-ൽ മഹാത്മാഗാന്ധി ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ സുഡാൻ സന്ദർശിച്ചിരുന്നു. ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഇന്ത്യൻ സൈന്യം 1941-ൽ എറിത്രിയയിൽ സുഡാനികൾക്കൊപ്പം പോരാടുകയും നിർണായകമായ കെറൻ യുദ്ധത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. സുഡാനീസ് ഉദ്യോഗസ്ഥർ IAFS-3, CV രാമൻ ഫെലോഷിപ്പ് പ്രോഗ്രാം, നയതന്ത്രജ്ഞർക്കുള്ള പ്രൊഫഷണൽ കോഴ്‌സ് തുടങ്ങിയ വിവിധ പ്രോഗ്രാമുകൾക്ക് കീഴിലുള്ള പരിശീലന പരിപാടികളും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പും പ്രയോജനപ്പെടുത്തുന്നുണ്ട്.
മഹീന്ദ്ര, ബജാജ്, ടാറ്റ തുടങ്ങി ഇന്ത്യയിലെ കമ്പനികൾക്കെല്ലാം സുഡാനിൽ പ്രാതിനിധ്യമുണ്ട്. ഫാർമ, വെജിറ്റബിൾ ഓയിൽ, മെഷിനറി തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ സുഡാനിൽ ഇതിനകം സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സുഡാനിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളും ഇന്ത്യൻ കമ്പനികൾ നവീകരിച്ചിട്ടുണ്ട്.
സുഡാനീസ് പൗരന്മാർ ചെലവുകുറഞ്ഞതും മികച്ചതുമായ ചികിൽസയ്ക്കായി ആശ്രയിക്കുന്നതും ഇന്ത്യയെ ആണ്. കുറഞ്ഞത് നാലായിരത്തോളം വിദ്യാർത്ഥികളെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി സുഡാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇതു കൂടാതെ സുഡാനിലെ ഫാർമ കമ്പനികൾ ഇന്ത്യൻ കമ്പനികളിൽ നിന്ന് യന്ത്രങ്ങളും സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.