ഇംഗ്ലീഷ് നിഘണ്ടുവില്‍ പ്രവേശിച്ച ആദ്യകാല ഹിന്ദുസ്ഥാനി പദങ്ങളിലൊന്ന് ലൂട്ട് (കൊള്ള) ആയിരുന്നു. വില്യം ഡാല്‍റിംപിള്‍ തന്റെ 2019ൽ പ്രസിദ്ധീകരിച്ച പുസ്തകമായ ‘ദി അനാര്‍ക്കി’യില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാരും ഓഫീസര്‍മാരും നടത്തിയ ഭീകര കൊള്ളകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇപ്പോൾ ഇതാ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, രാജകുടുംബത്തിന്റെ സമ്പത്തിന്റെ അവ്യക്തമായ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകാണ് ബ്രിട്ടീഷ് പത്രങ്ങള്‍.
ചാള്‍സ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞി 1947-ല്‍ ഹൈദരാബാദ് നിസാമില്‍ നിന്ന് 300 വജ്രങ്ങളുള്ള പ്ലാറ്റിനം നെക്ലേസ് തന്റെ വിവാഹ സമ്മാനമായി തിരഞ്ഞെടുത്തിരുന്നു. രാജകുമാരി തന്നെ സമ്മാനം തിരഞ്ഞെടുക്കണമെന്നും ബില്ല് താന്‍ തന്നെ അടയ്ക്കുമെന്നും നിസാം ലണ്ടനിലെ കാര്‍ട്ടിയറിനോട് നിര്‍ദ്ദേശിച്ചിരുന്നു. 1953 മുതല്‍ 1971 വരെ തപാല്‍ സ്റ്റാമ്പുകളില്‍ ഹൈദരാബാദ് നിസാമിന്റെ നെക്ലേസ് ധരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ ചിത്രവും ഉണ്ടായിരുന്നു.
എന്നാല്‍ ബ്രിട്ടനിലെ രാജകീയ ശേഖരത്തിലെ എല്ലാ സമ്മാനങ്ങളും പുരാവസ്തുകളും എങ്ങനെ എവിടെ നിന്ന് ലഭിച്ചുവെന്നതിന് വ്യക്തമായ തെളിവുകളില്ല. അതില്‍ ഒന്നാണ് കോഹിനൂര്‍ വജ്രത്തിന്റെ കഥ. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇവിടെ നിന്നും കടത്തി കൊണ്ടു പോയതാണ് കോഹിനൂർ രത്നം. പിന്നീട് അത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ ചാർത്തി. ഈ കിരീടമാണ് എലിസബത്ത് രാജ്ഞി തലയിൽ ചൂടിയിരുന്നത്. രാജകീയ ശേഖരത്തില്‍ ഇത്തരത്തിലുള്ള സമ്മാനങ്ങളും ആഭരണങ്ങളും എത്രയുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണ്.
Also Read- മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരണം; സർക്കാർ നയവും സിപിഐയുടെ പരാതിയും
1849-ല്‍ പ്രായപൂര്‍ത്തിയാകാത്ത രാജകുമാരനായ ദുലീപ് സിങ്ങില്‍ നിന്ന് പഞ്ചാബ് പിടിച്ചെടുത്തപ്പോള്‍ ചാള്‍സ് രാജാവിന്റെ പ്രിയപ്പെട്ട വസ്തുക്കളില്‍ ഒന്നെന്ന് പറയപ്പെടുന്ന ഒരു സ്വര്‍ണ്ണ അരപ്പട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കിയതായി ‘ദി ഗാര്‍ഡിയനി’ല്‍ അടുത്തിടെ വന്ന ഒരു ലേഖനം ചൂണ്ടിക്കാണിക്കുന്നു. കോഹിനൂര്‍ ലണ്ടനിലേക്ക് കടത്തിയതും ഇതേ സമയത്താണ്. ബ്രിട്ടന്റെ റോയല്‍ കളക്ഷന്‍ ട്രസ്റ്റ് വെബ്സൈറ്റ്,19 ഷഡ്ഭുജാകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതുമായ മരതകങ്ങളുള്ള ഈ സ്വര്‍ണ്ണ അരപ്പട്ടയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
പഞ്ചാബ് പിടിച്ചടക്കിയപ്പോള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ച ആഭരണങ്ങളും പുരാവസ്തുക്കളിലും വിക്ടോറിയ രാജ്ഞി ആകൃഷ്ടയായതായിട്ടാണ് പറയുന്നത്. 1851-ലെ ഗ്രേറ്റ് എക്‌സിബിഷനില്‍ അവ പ്രദര്‍ശിപ്പിക്കുകയും അതില്‍ സ്വര്‍ണ്ണ അരപ്പട്ട ഉള്‍പ്പെടെ ചിലത് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയും ചെയ്തു. 1840-ല്‍ മഹാരാജ ഷേര്‍സിങ്ങിന് വേണ്ടി രഞ്ജിത് സിങ്ങില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച മരതകങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. 1849-ല്‍ ലാഹോര്‍ ട്രഷറിയുടെ ഭാഗമായി എടുക്കുകയും ഒടുവില്‍ 1851-ല്‍ രാജ്ഞിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.
തലമുറകള്‍ക്ക് ശേഷം ചാള്‍സ് രാജാവിന്റെ പ്രിയപ്പെട്ട ഇനങ്ങളില്‍ ഒന്നായി അരപ്പട്ട മാറി. രഞ്ജിത് സിംഗ് തന്റെ കുതിരക്കോപ്പ് അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന അരപ്പട്ട ഇപ്പോള്‍ വിന്‍ഡ്സര്‍ കാസിലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു ആഗോള സാമ്രാജ്യത്തിന്റെ പിന്‍ബലത്തില്‍ പലരാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ദശലക്ഷക്കണക്കിന് വസ്തുക്കളുള്ള ഏറ്റവും വലിയ റോയല്‍ ശേഖരത്തിന്, തങ്ങളുടെ പക്കലുള്ള എല്ലാ ഇനങ്ങളുടെയും രേഖകളോ വിശദാംശങ്ങളോ ഇല്ലെന്നുള്ളതാണ് വസ്തുത.
രാജകീയ ശേഖരത്തില്‍ ഒരു മാണിക്യത്തിന് ചുറ്റും രണ്ട് വരി വജ്രങ്ങളുള്ള നീല ഇനാമല്‍ ചെയ്ത മനോഹരമായ വൃത്താകൃതിയിലുള്ള സ്വര്‍ണ്ണ നെക്ലേസ് ഉണ്ട്. ചാള്‍സ് രാജാവിന്റെ മുത്തശ്ശിയായ ക്വീന്‍ മേരി എടുത്തതെന്ന് മാത്രമേ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളൂ, ഇത് ബിക്കാനീറില്‍ നിന്നാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.
Also Read- ജന്മദിനത്തില്‍ സങ്കടമോ ആശങ്കയോ തോന്നാറുണ്ടോ? അതാണ് ‘ബര്‍ത്ത്‌ഡേ ബ്ലൂസ്’
രാജകുടുംബത്തിന് സമ്മാനിച്ച ആഭരണങ്ങളുടെ വ്യത്യസ്ത ഇനങ്ങള്‍ സംയോജിപ്പിച്ച് അതിശയകരമായ മറ്റ് ആഭരണങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുത്തിരുന്നു. ഇതിന് ഉദാഹരണമാണ്, ഗ്വാളിയോര്‍ മഹാരാജാവ് നല്‍കിയ മാലയില്‍ നിന്നും മൈസൂര്‍ മഹാരാജാവ് സമ്മാനിച്ച മോതിരത്തില്‍ നിന്നുമുള്ള രത്‌നക്കല്ലുകള്‍ ഉപയോഗിച്ച് രാജകുടുംബം ഒരു മാല ഉണ്ടാക്കാന്‍ ഫിലിപ്പ് ബ്രദേഴ്സ് ആന്‍ഡ് സണ്‍സിന്റെ സേവനം ഉപയോഗിച്ചത്.
1875-76 ല്‍, എഡ്വേര്‍ഡ് ഏഴാമന്‍ രാജാവ്, വെയില്‍സ് രാജകുമാരനായിരിക്കെ, ഇന്ത്യയില്‍ പര്യടനം നടത്തി, ഈ സമയത്ത് അദ്ദേഹം 100 ഓളം ഭരണാധികാരികളെ കണ്ടു. സന്ദര്‍ശന സമയത്ത് ഓരോരുത്തര്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നൽകുകയും അദ്ദേഹത്തിനും നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. അദ്ദേഹം ഇന്ത്യയില്‍ നിന്ന് ശേഖരിച്ച വളരെ ആകര്‍ഷകമായ വസ്തുക്കള്‍ ബ്രിട്ടനിലും യൂറോപ്പിലും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇവിടെ നിന്ന് എങ്ങെനെ ലഭിച്ചുവെന്ന് അറിയാനാണ് എല്ലാവരുടെയും ആകാംക്ഷ.
വിവിധ രാജ്യങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതും കൊള്ളയടിച്ചതുമായ പുരാവസ്തുക്കള്‍ തിരികെ നല്‍കാനുള്ള രാജ്യങ്ങളുടെ മുറവിളിയെക്കുറിച്ച് രാജകുടുംബത്തിന് അറിയാം, എന്നാല്‍ അതിന്റെ ആദ്യപടി, ശരിയായ വിലവിവരപ്പട്ടികയും അവരുടെ കൈവശമുള്ള വസ്തുക്കളെക്കുറിച്ച് പൂര്‍ണ്ണമായും വെളിപ്പെടുത്തുകയുമാണ് വേണ്ടത്. എന്നാല്‍, 2017ല്‍, സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്ന ഒരു നിയമത്തില്‍ നിന്ന് രാജകുടുംബത്തിന് ഇളവ് ലഭിച്ചിരുന്നു. ഇതനുസരിച്ച് രാജകൊട്ടാരങ്ങളായ ബാല്‍മോറല്‍, വിന്‍ഡ്സര്‍, സാന്‍ഡ്രിംഗ്ഹാം എന്നിവിടങ്ങളില്‍ പോലീസ് സേര്‍ച്ച് ഉണ്ടാകില്ല.
എന്നിരുന്നാലും, യുകെയിലെയും മറ്റിടങ്ങളിലെയും മ്യൂസിയങ്ങള്‍ ബലപ്രയോഗത്തിലൂടെ എടുത്തതോ,കൊള്ളയടിക്കപ്പെട്ടതോ, സമ്മാനമായി ലഭിച്ചതോ ആയ വസ്തുക്കള്‍ തിരികെ നല്‍കാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട പുരാവസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
1870-കളുടെ അവസാനത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായ ഇന്ത്യാ ഹൗസിന്റെ ഭാവി അപകടത്തിലായപ്പോള്‍, അവിടുത്തെ ശേഖരങ്ങള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. 1857-ലെ സ്വാതന്ത്ര്യസമരത്തിനുശേഷം, ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ ഭരിച്ചിരുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട് ഇംഗ്ലണ്ടിലെ നൂറുകണക്കിന് മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. 1990കളുടെ തുടക്കത്തില്‍ V&A മ്യൂസിയം അവരുടെ നിലവറകളില്‍ ഉണ്ടായിരുന്ന 30,000-ത്തിലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ പഴയ ഇന്ത്യന്‍ റിലീജിയന്‍സ് റൂമിലും ബുദ്ധമത മുറിയിലും മധ്യകാലഘട്ടത്തിലെ ജൈന, ബുദ്ധ, ബ്രാഹ്‌മണ ശില്‍പങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള കൊള്ള വളരെ വലുതായിരുന്നു. ഇതേതുടര്‍ന്ന് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തന്നെ ലണ്ടനില്‍ ഒരു വലിയ ഇന്ത്യന്‍ മ്യൂസിയം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു, ഇതിന്റെ ചെലവ് രാജ്യത്തെ ഇന്ത്യന്‍ നികുതിദായകന്‍ വഹിക്കണമായിരുന്നു. എന്നാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.