സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീഴ്ച്ച മൂലം അര്‍ഹമായ ജോലി കൈയ്യെത്തും ദൂരത്തില്‍ നഷ്ടമായതിന്റെ വിഷമത്തിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥൻ കൃത്യ സമയത്ത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യതിരുന്നതാണ് നിഷയുടെ ജോലി നഷ്ടപ്പെടാന്‍ കാരണം. ഉദ്യോഗസ്ഥന്‍റെ വീഴ്ചയ്ക്കെതിരെ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ് നിഷ.
വെറും നാല് സെക്കന്റ് കൊണ്ടാണ് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ നിശയുടെ ജോലി സ്വപനങ്ങള്‍ തകര്‍ത്തത്. 2015ൽ എറണാകുളം ജില്ലയിലേക്കുള്ള എൽഡി ക്ലര്‍ക്ക് പരീക്ഷയിൽ 696-ാം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നാണ് നിഷയുൾപ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോർട്ട് ചെയ്യിച്ചിരുന്നത്.
2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുന്‍പ്, അതായത്, മാർച്ച് 28 ന്, കൊച്ചി കോർപ്പറേഷനിലുണ്ടായ ഒഴിവും ഇവർ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മാര്‍ച്ച് 29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്യാൻ സമയം കിട്ടിയത്. പി.എസ്.സി ക്ക് ഇമെയിൽ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് കഴിഞ്ഞ ശേഷം. ഇതോടെ അര്‍ധരാത്രിയിൽ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത ജോലി ലഭിക്കുകയും ചെയ്തു.
35 വയസ് കഴിഞ്ഞതിനാൽ നിഷയ്ക്ക് ഇനി പിഎസ് സി പരീക്ഷ എഴുതാൻ കഴിയില്ല. അര്‍ഹതപ്പെട്ട ജോലി കിട്ടാൻ കോടതിയെ സമീപിച്ചിരിക്കുികയാണ് ഇവര്‍ . വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസ് സമയം തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം നിഷ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ നാല് വര്‍ഷമായി ചോദിക്കുകയാണ്. പക്ഷേ ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
വിഷയത്തില്‍ മന്ത്രി എം.ബി രാജേഷിന്‍റെ വിശദീകരണം ഇങ്ങനെ
2018ൽ എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ മനപൂർവ്വം ഒഴിവാക്കാനായി ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.
മലയാള മനോരമയിലെ വാർത്ത ശ്രദ്ധയിൽപെട്ടയുടനെ തന്നെ ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാർച്ച് 28ന് എൻജെഡി ഒഴിവുകൾ ഉൾപ്പെടെ ഏതാനും LDC ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 6 ജില്ലകളിലായി 12 ഒഴിവുകളാണ് ഇപ്രകാരം റിപ്പോർട്ട് ചെയ്തത്. മാർച്ച് 29,30 തീയ്യതികൾ അവധി ദിനങ്ങളായിരുന്നു. 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് ഈ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. വകുപ്പ് തലവന്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ് ഒപ്പിടീച്ചത്. തുടർന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതൽ ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ ,എറണാകുളം ജില്ലകൾക്ക് അയക്കുന്നത് രാത്രി 12 നാണ്. കണ്ണൂരിൽ നിയമനം നൽകി ,ഏറണാകുളത്ത് മെയിൽ കിട്ടിയസമയം 12മണി 4 സെക്കന്റ് ആണ് എന്ന് പറഞ്ഞ് പിഎസ്‌സി നിയമനം നൽകിയില്ല. അയച്ച മെയിലിലെ സമയം 12 മണി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.