നരേന്ദ്ര മോഡി പ്രസിഡന്റ് ബൈഡന് ഇംഗ്ലീഷ് കവി യീറ്റ്‌സിന്റെ ഉപനിഷദ് വിവര്‍ത്തനം സമ്മാനിച്ചതെന്തു കൊണ്ട് ?
- Published by:Sarika KP
- news18-malayalam
Last Updated:
ഐറിഷ് കവിയായ വില്യം ബട്ട്‌ലര്‍ യീറ്റ്‌സിനെ അഗാധമായി ആരാധിക്കുന്നയാളാണ് ബൈഡന്‍. അദ്ദേഹത്തിന്റെ ആരാധന തിരിച്ചറിഞ്ഞു തന്നെയാണ് മോദിയുടെ ഈ സമ്മാനം.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ടെന്‍ പ്രിന്‍സിപ്പിള്‍ ഉപനിഷദിന്റെ ആദ്യ എഡിഷന്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐറിഷ് കവിയായ വില്യം ബട്ട്‌ലര്‍ യീറ്റ്‌സിനെ അഗാധമായി ആരാധിക്കുന്നയാളാണ് ബൈഡന്‍. അദ്ദേഹത്തിന്റെ ആരാധന തിരിച്ചറിഞ്ഞു തന്നെയാണ് മോദിയുടെ ഈ സമ്മാനം.
തന്റെ പ്രസംഗങ്ങളില്‍ ബൈഡന്‍ എപ്പോഴും യീറ്റ്‌സിന്റെ കാവ്യശകലങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യന്‍ സാഹിത്യലോകത്തോടും വളരെ അടുപ്പം പുലര്‍ത്തിയ കവി കൂടിയായിരുന്നു യീറ്റ്‌സ്. ബംഗാളി കവിയായ രബീന്ദ്രനാഥ ടാഗോറുമായും അദ്ദേഹം സൗഹൃദം നിലനിര്‍ത്തിയിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലി പാശ്ചാത്യലോകത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് യീറ്റ്‌സ്.
അതേസമയം മോദിക്കും ധാരാളം ഉപഹാരങ്ങളാണ് ബൈഡന്‍ സമ്മാനിച്ചത്. അമേരിക്കന്‍ വിന്റേജ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു.
advertisement
ടെന്‍ പ്രിന്‍സിപ്പിള്‍ ഉപനിഷദിനെക്കുറിച്ച്….
ഇന്ത്യന്‍ ഉപനിഷദിന്റെ ഇംഗ്ലീഷ് തര്‍ജമയാണ് ഈ പുസ്തകം. യീറ്റ്‌സും പുരോഹിത് സ്വാമിയും ചേര്‍ന്ന് രചിച്ച ഈ പുസ്തകം 1937ലാണ് പ്രസിദ്ധീകരിച്ചത്. യീറ്റ്‌സിന്റെ അവസാന കൃതികളിലൊന്നായിരുന്നു ടെന്‍ പ്രിന്‍സിപ്പിള്‍ ഉപനിഷദ്.
എന്താണ് ഉപനിഷദുകള്‍?
ഹിന്ദുമതത്തിലെ തത്വസംഹിതകളാണ് ഉപനിഷദുകള്‍. മതത്തിന്റെ മൗലികമായ തത്വങ്ങളെപ്പറ്റിയാണ് ഇവയില്‍ പ്രതിപാദിക്കുന്നത്. സത്യം വെളിപ്പെടുത്തുക എന്നും ഉപനിഷദിന് അര്‍ത്ഥമുണ്ട്. വേദങ്ങളിലെ പ്രധാന ആശയങ്ങളെ ആഴത്തില്‍ പഠനവിധേയമാക്കുന്ന സംഹിതകള്‍ കൂടിയാണ് ഉപനിഷദുകള്‍.
വേദം എന്ന വാക്കിനര്‍ത്ഥം ജ്ഞാനം എന്നാണ്. നിലവില്‍ 4 വേദങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടുള്ള മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ചാണ് വേദങ്ങളില്‍ പറയുന്നത്. ശ്രുതി എന്നാണ് വേദങ്ങളെ പ്രാചീന ഹിന്ദുമതത്തില്‍ വിളിച്ചിരുന്നത്. പ്രപഞ്ച സ്പന്ദനങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ഋഷിവര്യന്‍മാരില്‍ വാമൊഴിയിലുടെ പകര്‍ന്ന് കിട്ടിയതാണ് വേദങ്ങള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
advertisement
ആരാണ് യീറ്റ്‌സ്?
അയര്‍ലന്റിലെ ഡബ്‌ളിനിലാണ് വില്യം ബട്ട്‌ലര്‍ യീറ്റ്‌സ് എന്ന ഡബ്‌ള്യൂ.ബി യീറ്റ്‌സ് ജനിച്ചത്. അഭിഭാഷകനും ചിത്രകാരനുമായിരുന്നു യീറ്റ്‌സിന്റെ പിതാവ്. ലണ്ടനിലും ഡ്ബ്‌ളിനിലുമായിട്ടാണ് യീറ്റ്‌സ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പടിഞ്ഞാറന്‍ അയര്‍ലന്റിലെ കൊണാട്ടിലാണ് അദ്ദേഹം തന്റെ അവധിക്കാലം ചെലവഴിച്ചത്. കോളേജ് പഠനകാലത്ത് തന്നെ ഐറിഷ് സാഹിത്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകിയിരുന്നു.
advertisement
1887ലാണ് അദ്ദേഹം തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. പിന്നീട് ലേഡി ഗ്രിഗറിയോടൊപ്പം ചേര്‍ന്ന് അദ്ദേഹം ഐറിഷ് തിയേറ്ററും സ്ഥാപിച്ചു. പിന്നീട് ആബി തിയേറ്ററായി ഇത് മാറുകയും ചെയ്തു. തിയേറ്ററിലെ പ്രധാന നാടകകൃത്തെന്ന നിലയിലും അദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചു.
യീറ്റ്‌സും ഹിന്ദുമതവും തമ്മില്‍ എന്താണ് ബന്ധം?
മതപരമായ കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു യീറ്റ്‌സ്. 1885-86 കാലത്ത് അദ്ദേഹം മോഹിനി ചാറ്റര്‍ജിയുടെ പ്രഭാഷണം കേള്‍ക്കാനിടയായി. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ അവ്യക്തമായ ചില ഊഹാപോഹങ്ങളെ സ്ഥിരീകരിക്കുകയായിരുന്നു. ഹിന്ദുമതത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം കുറച്ചുകൂടി ശക്തമാകുന്നത് 1931ലാണ്. അന്നാണ് അദ്ദേഹം പുരോഹിത് സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട് മരണം വരെ ഹിന്ദുമതത്തെ അദ്ദേഹം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. ഹിന്ദുമത തത്വസംഹിതയായ ഉപനിഷദുകളാല്‍ തന്റെ ജീവിതം പരിപോഷിക്കപ്പെടുന്നുവെന്ന് ഒരിക്കല്‍ യീറ്റ്‌സ് പറഞ്ഞിരുന്നു. 1934ല്‍ പ്രസിദ്ധീകരിച്ച മെരു എന്ന കവിതയിലും ഉപനിഷദുകളോടുള്ള താല്‍പര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 23, 2023 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
നരേന്ദ്ര മോഡി പ്രസിഡന്റ് ബൈഡന് ഇംഗ്ലീഷ് കവി യീറ്റ്‌സിന്റെ ഉപനിഷദ് വിവര്‍ത്തനം സമ്മാനിച്ചതെന്തു കൊണ്ട് ?