ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ കാശുവെച്ചുള്ള ഓൺലൈൻ ഗെയിമുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഓൺലൈൻ ഗെയിമുകളുടെ നിയന്ത്രണം സ്വയം നിയന്ത്രണ മാതൃകയിലായിരിക്കും (സെല്‍ഫ് റെഗുലേഷൻ മോഡൽ). കൂടാതെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഓൺലൈൻ ഗെയിംമുകൾക്ക് അംഗീകാരം നൽകുന്നത് സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ (എസ്‌ആര്‍ഒ) ആണ്.
ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മുകൾ നിലവിലെ ഓൺലൈൻ ഗെയ്മിംഗ് മാനദണ്ഡങ്ങൾക്ക് യോജിച്ചതല്ല എന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പണം ഉപയോഗിച്ച് കളിക്കാത്ത ഓൺലൈൻ ഗെയ്മുകൾക്കും കുട്ടികളിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാത്തതുമായ ഓൺലൈൻ ഗെയിമുകൾക്കാണ് നിലവിൽ രാജ്യത്ത് അനുമതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ പ്രകാരം ഗെയിമിംഗ് അഡിക്ഷൻ, സാമ്പത്തിക തട്ടിപ്പ്, നഷ്ടം തുടങ്ങിയവയിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചട്ടങ്ങൾ സ്വയം നിയന്ത്രണ സംവിധാനമായ സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ അവരുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഓൺലൈൻ ഗെയിമിംഗ് മേഖല പാലിക്കേണ്ട കർശനമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ഇതിൽ ഉൾപ്പെടുത്തണം. അതേസമയം ആളുകളുടെ ആത്മഹത്യ, അഡിക്ഷൻ തുടങ്ങിയ പരാതികൾ കണക്കിലെടുത്ത് ഇതിനോടകം തന്നെ ചില സംസ്ഥാനങ്ങൾ ഓൺലൈൻ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചിട്ടുണ്ട്.
നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള വ്യവസ്ഥകളിൽ നിയമപരവും നിയമവിരുദ്ധവുമായ കാര്യങ്ങളും അനുവദനീയമായ കാര്യങ്ങളുമെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ഐടി മന്ത്രി കൂട്ടിച്ചേർത്തു. നിയമപ്രകാരം പണം ഉപയോഗിച്ചുകൊണ്ടുള്ള ഗെയിമുകൾ KYC മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. കൂടാതെ ഉപഭോക്താവിന്റെ പരിധിയിൽ കൂടുതലായി സമയവും പണവും ആവശ്യമായാൽ കളിക്കുന്ന ആളെ ഒഴിവാക്കാനുള്ള വ്യവസ്ഥയും ഉണ്ടാകണം. ഓൺലൈൻ ഗെയിമുകൾക്കും സോഷ്യൽ മീഡിയ ഇടനിലക്കാർക്കും ഇടയിലും ഈ നിയന്ത്രണം ബാധകമാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നേട്ടങ്ങൾ പോസ്റ്റ് ചെയ്ത് അതുവഴി ആക്സസ് ചെയ്യാവുന്ന ഗെയിമുകൾക്ക് മേലുള്ള നിയന്ത്രണവും ഇതിൽ ഉൾപ്പെടുന്നതാണ്. ഒന്നിൽ കൂടുതൽ ഓൺലൈൻ ഗെയിമുകൾ ആക്സസ് ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഓൺലൈൻ ഗെയിമിംഗ് ഇടനിലക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളും ഇതുവഴി നൽകും. ഓൺലൈൻ ഗെയിമിങ്ങിലൂടെയുള്ള വ്യാജ പ്രചരണങ്ങൾക്കും ഇത് നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം 2022ലെ ഇന്റർമീഡിയറി ഭേദഗതി പ്രകാരം ചില മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐടി മാർഗ്ഗനിർദ്ദേശങ്ങൾ, അതിന്റെ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ഉള്ളടക്കം അശ്ലീലമോ, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ, വിദ്വേഷ പ്രസംഗമോ, ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ, അല്ലെന്നും ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം എന്നിവയെ അപകടപ്പെടുത്തുന്നതോ അല്ലെന്നും ഈ ഓൺലൈൻ ഗെയിമിംഗ് ഇടനിലക്കാർ പരിശോധിക്കണം. കൂടാതെ ഉപഭോക്താക്കൾ തങ്ങളുടേത് അല്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല എന്നും ഈ ഇടനിലക്കാർ ഉറപ്പുവരുത്തേണ്ടതാണ്.
അതേസമയം ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നും ഇത് ചൂതാട്ട പ്ലാറ്റ്ഫോമുകളെ ഇല്ലാതാക്കുമെന്നും ഈ മേഖലയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സംസ്ഥാന തലത്തിൽ റെഗുലേറ്ററി വിഘടനം കുറയ്ക്കാനും കൂടുതൽ സുസ്ഥിരമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാനും ഇതിന് സാധിക്കുമെന്നും പ്രതീക്ഷയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Game, Online, Online rummy